സ്ത്രീധനമായി 35 പവൻ സ്വർണവും കാറും നൽകി; ഗർഭിണിയായിരിക്കെ വായിൽ തുണി തിരുകി മർദ്ദിച്ച് ജ്യോതിഷ്; അണുബാധയേറ്റ് ഗർഭിണി മരിച്ച സംഭവത്തിൽ കൂടുതൽ ആരോപണം

കോഴഞ്ചേരി: ഗർഭസ്ഥ ശിശുക്കളെ ഇല്ലാതാക്കാനായി മരുന്ന് നൽകി അണുബാധയേറ്റ് ഗർഭിണി മരിച്ച സംഭവത്തിൽ ഭർത്താവിന് എതിരെ കുടുംബാംഗങ്ങൾ. മരിച്ച കോഴഞ്ചേരി സ്വദേശി അനിതയെ ഭർത്താവ് ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നു. രണ്ട് മുറി വീട്ടിൽ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് അനിതയും ഭർത്താവും കഴിഞ്ഞിരുന്നത്. മകളെ ജ്യോതിഷ് ഉപദ്രവിച്ചിരുന്നത് വളരെ വൈകിയാണ് മാതാപിതാക്കൾ അറിഞ്ഞത്.

മകൾ രണ്ടാമതും ഗർഭിണിയായത് പുറത്തറിയിക്കാതിരിക്കാൻ ജ്യോതിഷ് ശാരീരികമായി നിരന്തരം പീഡിപ്പിച്ചിരുന്നു. മർദ്ദിക്കുന്നത് പുറത്തറിയാതിരിക്കാൻ വായിൽ തുണി തിരുകിയായിരുന്നു പീഡനം. 35 പവൻ സ്വർണവും കാറും നൽകിയാണ് താൻ മകളെ വിവാഹം കഴിപ്പിച്ചതെന്ന് മോഹനൻ പറയുന്നു. പക്ഷേ അതെല്ലാം ജ്യോതിഷ് വിറ്റ് തുലക്കുകയായിരുന്നു. മദ്യപാനിയായിരുന്നു ജ്യോതിഷെന്നും ഇവർ പറയുന്നു.

മരുമകൻ ഡ്രൈവറാണ് എന്ന് അറിഞ്ഞപ്പോൾ കാർ ഓടിച്ചായാലും ജീവിക്കുമല്ലോ എന്ന പ്രതീക്ഷയിലാണ് വണ്ടി വാങ്ങി നൽകിയത്. എന്നാൽ ഓട്ടം കിട്ടിയാൽ മറ്റ് ഡ്രൈവർമാർക്ക് നൽകിയും ലഭിക്കുന്ന വരുമാനം കൊണ്ട് മദ്യപിക്കുകയുമാണ് ഇയാൾ ചെയ്ത് വന്നിരുന്നതെന്നും അനിതയുടെ വീട്ടുകാർ പറയുന്നു.

ALSO READ- ഗുരുവായൂരപ്പന്റെ ഥാർ അങ്ങാടിപ്പുറത്തെ ഗീതാഞ്ജലിയിൽ എത്തി; ലേലത്തിൽ സ്വന്തമാക്കിയ മഹീന്ദ്ര ഥാർ പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുമാറിന് കൈമാറി

ജ്യോതിഷ് ഒരു ജോലിക്കും പോകാതെ കൂട്ടുകാരുമൊത്ത് കറങ്ങി നടക്കുമ്പോഴും വീട്ടുചെലവുകൾക്കും മകളുടെയും മരുമകന്റെയും ആവശ്യങ്ങളും നിറവേറ്റിയിരുന്നത് അനിതയുടെ വീട്ടുകാരായിരുന്നു.

അനിത അണുബാധയേറ്റ് മരിച്ച കേസിൽ ഭർത്താവ് ജ്യോതിഷിനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 28നാണ് അനിത മരിച്ചത്. ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ചിട്ടും നീക്കം ചെയ്യാതെയിരുന്നതാണ് അനിതയുടെ മരണത്തിന് കാരണമായത്. ഗർഭിണിയാണെന്ന വിവരം ദമ്പതികൾ മറ്റാരെയും അറിയിക്കാത്തതാണ് തിരിച്ചടിയായത്.

Exit mobile version