വീട്ടില്‍ അപ്പന്റെ റിവോള്‍വറുണ്ട്! ‘മുഖ്യമന്ത്രിയെ വെടിവച്ച് കൊല്ലണമെന്നുണ്ട്; ഒരാഴ്ച്ചക്കുള്ളില്‍ അനുഭവിക്കും’; പിസി ജോര്‍ജ്ജിന്റെ ഭാര്യ

കോട്ടയം: പീഡനക്കേസില്‍ അറസ്റ്റിലായ പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതോടെ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പിസി ജോര്‍ജിന്റെ ഭാര്യ രംഗത്ത്. മുഖ്യമന്ത്രിയെ വെടിവച്ച് കൊല്ലാന്‍ ആഗ്രഹമുണ്ടെന്ന് പിസിയുടെ ഭാര്യ ഉഷ പറഞ്ഞു. വീട്ടില്‍ അപ്പന്റെ റിവോള്‍വറുണ്ടെന്നും ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ അനുഭവിക്കുമെന്നും ഉഷ മാധ്യമങ്ങളോട് പറഞ്ഞു.

”ശരിക്കും പറഞ്ഞാല്‍ അയാളെ എനിക്ക് വെടിവെച്ച് കൊല്ലണമെന്നുണ്ട്. നിങ്ങളിത് ചാനലില്‍ കൂടി വിട്ടാല്‍ എനിക്ക് കുഴപ്പമില്ല. എന്റെ അപ്പന്റെ റിവോള്‍വറാണ് ഇവിടെയുള്ളത്. കുടുംബത്തിലെ എല്ലാവരും വേദനിക്കുന്നുണ്ട്. ഒരാഴ്ച്ചക്കുള്ളില്‍ അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരു. ഇത്രയും പ്രായമായ ഒരാളെ പിടിച്ച് ജയിലില്‍ ഇടാമോ.”-ഉഷ പറഞ്ഞു.

സോളാര്‍ കേസിലെ പരാതിക്കാരി നല്‍കിയ പരാതിയിലാണ് പിസി ജോര്‍ജിനെ ഇന്ന്
അറസ്റ്റ് ചെയ്തത്. കേസിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് പിസി ജോര്‍ജിന്റെ കുടുംബം ആരോപിച്ചു.

തെറ്റ് ചെയ്യാത്ത മനുഷ്യനാണ് പിസി ജോര്‍ജ്. പീഡനക്കേസ് രാഷ്ട്രീയ വൈരാഗ്യമാണ്. പിണറായി വിജയന്റെ പ്രശ്നങ്ങളൊന്നും പുറത്തേക്ക് വരരുത്. അതിനാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തതെന്നും ഉഷ പറഞ്ഞു.

”തെറ്റ് ചെയ്യാത്ത മനുഷ്യനാണ് പിസി ജോര്‍ജ്. ഇത് പിണറായിയുടെ കളിയാണ്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോ. എല്ലാവരെയും മോനേ മോളേയെന്നെ അദ്ദേഹം വിളിക്കൂ. സിന്‍സിയര്‍ ആയതുകൊണ്ട് പറ്റിയതാണ്. തന്നെ പീഡിപ്പിക്കാത്ത വ്യക്തിയുണ്ടെങ്കില്‍ അത് പിസി ജോര്‍ജ് ആണെന്നും അച്ഛന് തുല്യമാണ് എന്നുമാണ് പരാതിക്കാരി മുന്‍പൊരിക്കല്‍ പറഞ്ഞത്. അറസ്റ്റിനെ കുറിച്ച് സൂചന ഇല്ലായിരുന്നു. സാക്ഷിയാക്കാമെന്ന് പറഞ്ഞാണ് പൊലീസ് വിളിച്ചു കൊണ്ട് പോയത്.

പിണറായിയുടെ പ്രശ്നങ്ങള്‍ പുറത്ത് വരാതിരിക്കാനാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. വാര്‍ത്തകള്‍ അങ്ങനെ തിരിച്ചു വിടാനാണ് ശ്രമം. കേസിനെ നിയമപരമായി നേരിടും. ഇതിന് പിന്നില്‍ കളിച്ചവര്‍ക്ക് കുടുംബത്തിന്റെ ശാപം കിട്ടും.” അവര്‍ പറഞ്ഞു.

Exit mobile version