മദ്രസകളില്‍ എന്താണ് പഠിപ്പിക്കുന്നത്, പരിശോധിക്കണം; ഉദയ്പൂര്‍ കൊലപാതകത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ഉദയ്പൂരില്‍ പ്രവാചക നിന്ദയുടെ പേരില്‍ തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയതില്‍ അപലപിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇത് മുസ്ലിമിനെയല്ല പ്രതിനിധീകരിക്കുന്നതെന്നും ഇത് എതിര്‍ക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിഷയത്തില്‍ മദ്രസ പഠനത്തിനെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. മദ്രസ പഠനമല്ല വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടത്. മദ്രസകളില്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ പരിശോധിക്കണം. പൊതുപാഠ്യ പദ്ധതിയിലുള്ള അടിസ്ഥാനമായ വിദ്യാഭ്യാസമാണ് പതിനാല് വയസു വരെ കുട്ടികള്‍ക്ക് വേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

രോഗലക്ഷണങ്ങള്‍ കാണുമ്പോള്‍ ആശങ്കപ്പെടുകയാണ് നമ്മള്‍ ഇപ്പോള്‍ ചെയ്യുന്നത്. അപകടകരമായ രോഗത്തെ തിരിച്ചറിയാന്‍ വിസമ്മതിക്കുന്നു. മതനിന്ദയ്ക്ക് തല വെട്ടുന്നതാണ് ശിക്ഷയെന്ന് നമ്മുടെ കുട്ടികള്‍ പഠിക്കുന്നുണ്ടോ എന്നാണ് ചോദ്യം. ഇന്ത്യയില്‍ നമ്മുടെ സ്ഥാപനങ്ങളില്‍ തന്നെ അവരിത് പഠിക്കുന്നു. 14 വയസ്സുവരെ കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസം നല്‍കുന്നത് നിയമപരമായി തെറ്റാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Exit mobile version