‘ഞാന്‍ മാപ്പ് പറയാം, കാല് പിടിക്കാം; കേസുമായി മുമ്പോട്ട് പോയാന്‍ മരിക്കും’: വിജയ് ബാബുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു അതിജീവിതയുടെ ബന്ധുവിനെ സ്വാധീനിക്കുന്നതിന്റെ ഓഡിയോ ക്ലിപ് പുറത്ത്. കേസുമായി മുമ്പോട്ട് പോയാല്‍ താന്‍ മരിക്കുമെന്നും വേണമെങ്കില്‍ പെണ്‍കുട്ടിയുടെ കാല് പിടിക്കാമെന്നും വിജയ് ബാബു നടിയുടെ ബന്ധുവിനോട് പറയുന്ന ഓഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

‘കേസുമായി മുമ്പോട്ട് പോയാന്‍ മരിക്കും, ജീവിച്ചിരിക്കില്ല. ഈ കുട്ടിക്ക് നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ. ഇത് പുറത്ത് പോയാല്‍ ആഘോഷിക്കപ്പെടും. ഞാന്‍ ട്രിഗര്‍ ചെയ്തു, അത് സത്യമാണ്. അത് അക്സെപ്റ്റ് ചെയ്യുന്നു. ഞാന്‍ മാപ്പ് പറയാം. കാല് പിടിക്കാം. നാട്ടുകാരെ സെലിബ്രേറ്റ് ചെയ്യാന്‍ അനുവദിക്കരുത്. പോലീസ് കേസാണോ സൊലൂഷന്‍, നാളെ അമ്മയ്ക്കും അച്ഛനും വെളിയില്‍ ഇറങ്ങി നടക്കാന്‍ പറ്റുമോ’,……വിജയ് ബാബു പറയുന്നു.

നേരത്തെ, കേസ് പിന്‍വലിക്കാന്‍ വിജയ് ബാബു ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും അതിജീവിത പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധു വഴി അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ സംഭാഷണവും പുറത്തുവന്നിരിക്കുന്നത്.

എറണാകുളം സൗത്ത് പോലീസ് വിജയ് ബാബുവിനെ ഇന്ന് വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിന് കൊണ്ടുപോകാനായാണ് അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കും. നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. വൈകുന്നേരം ആറു മണിവരെയായിരിക്കും ചോദ്യം ചെയ്യല്‍ തുടരുക.

Exit mobile version