തിരുവനന്തപുരം: ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം കാർ ടാങ്കർ ലോറിയിലേയ്ക്ക് ഇടിച്ചുകയറ്റിയുണ്ടായ അപകടത്തിൽ അച്ഛനും മകനും ദാരുണാന്ത്യം. ആറ്റിങ്ങൽ മാമത്താണ് അപകടം നടന്നത്.നെടുമങ്ങാട് കരിപ്പൂർ മല്ലമ്പ്രക്കോണത്ത് 50കാരനാ പ്രകാശ് ദേവരാജനും 12 വയസുകാരനായ മകൻ ശിവദേവുമാണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി 12 മണിയോടെ ആയിരുന്നു സംഭവം. കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ ടാങ്കർ ലോറിയിൽ എതിർ ദിശയിൽ വന്ന കാർ ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കാറിനുള്ളിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായും റിപ്പോർട്ടുണ്ട്.
വിദേശത്ത് താമസിക്കുന്ന ഭാര്യയെ കുറിച്ചും ഭാര്യയുടെ സുഹൃത്തുക്കളെ കുറിച്ചും കത്തിൽ സൂചകൾ ഉള്ളതായി പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം പ്രകാശ് ദേവരാജന്റെ ഫേസ്ബുക്ക് പോസ്റ്റിലും മറ്റും ആത്മഹത്യ സൂചനയുള്ള പോസ്റ്റുകൾ ഇട്ടിരുന്നു.
‘എന്റെയും മക്കളുടെയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് അപേക്ഷിക്കുന്നു’- എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഭാര്യ അടക്കം അഞ്ചുപേരുടെ ചിത്രങ്ങളും പേരും കുറിപ്പിനൊപ്പം പ്രകാശ് പങ്കുവെച്ചിട്ടുണ്ട്. തിരുവനന്തപുരം കെഎസ്ആർടിസി ഡിപ്പോയിലേക്ക് ഡീസലുമായി വന്ന ടാങ്കർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. ഭാര്യ ശശികല ഒൻപതു മാസമായി വിദേശത്താണ്.