‘ഗതാഗതക്കുരുക്കിലും പാഞ്ഞു, കൊച്ചിയിൽ നിന്ന് തലസ്ഥാനത്തേയ്ക്ക് എത്തിയത് 3 മണിക്കൂർ കൊണ്ട്! എന്നിട്ടും രോഗിയെ രക്ഷിക്കാൻ കഴിയാത്തതിൽ വേദന’

തിരുവനന്തപുരം: പൊലീസിന്റെ സഹായത്തോടെ മൂന്നു മണിക്കൂറിൽ താഴെ സമയമെടുത്ത് എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് വൃക്ക എത്തിച്ചിട്ടും രോഗിയെ രക്ഷിക്കാൻ കഴിയാത്തതിലുള്ള വേദനയിലാണ് ആംബുലൻസ് ഡ്രൈവർ അനസിന്. കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് മൂന്ന് മണിക്കൂർ കൊണ്ടാണ് അനസ് വൃക്ക എത്തിച്ചത്.

വിവാഹമോചനത്തിന് ശേഷം നാഗചൈതന്യ ശോഭിത ധൂലിപാലയുമായി അടുപ്പത്തിൽ? ഇരുവരും പ്രണയത്തിലെന്ന് സൂചന

മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയിൽനിന്ന് എടുത്ത വൃക്കയുമായി ഉച്ചയ്ക്ക് 2.40ന് എറണാകുളം രാജഗിരി മെഡിക്കൽ കോളജിൽനിന്നും ആംബുലൻസ് പുറപ്പെട്ടു. അപ്പോൾ മുതൽ മുന്നിൽ അകമ്പടിയായി പോലീസ് വാഹനം ഉണ്ടായിരുന്നു. ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ് വാഹനം സൈറൻ മുഴക്കി മുന്നിൽ പാഞ്ഞു. ജംക്ഷനുകളിൽ പോലീസ് ഗതാഗതം നിയന്ത്രിച്ച് ആംബുലൻസിനെ കടത്തി വിട്ടു. ഒരിടത്തുപോലും ആംബുലൻസിന്റെ വേഗം 60 കിലോമീറ്ററിൽ താഴെ പോകേണ്ടി വന്നിട്ടില്ലെന്ന് അനസ് കൂട്ടിച്ചേർത്തു.

പോലീസ് അകമ്പടിയോടെയാണ് വൈകിട്ട് 5.32ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഗേറ്റിനു വലതുവശത്തായുള്ള സൂപ്പർ സ്‌പെഷാലിറ്റി ബ്ലോക്കിലേക്ക് ആംബുലൻസ് എത്തിയത്. ഡോക്ടർമാരും ആംബുലൻസ് ജീവനക്കാരും ചേർന്നു പെട്ടി വാഹനത്തിനു പുറത്തേക്ക് എടുക്കുമ്പോൾ ജീവനക്കാർ ആരും സഹായിക്കാനെത്തിയില്ലെന്ന് അനസ് പറയുന്നു. അഞ്ചു മിനിട്ടോളം അവിടെ നിൽക്കേണ്ടി വന്നതായി ആംബുലൻസ് ജീവനക്കാർ പറയുന്നു.

അണ്ടൂർക്കോണം സ്വദേശിയായ അനസ് വർഷങ്ങളായി ഡ്രൈവറായി ജോലി ചെയ്യുകയാണ്. നിരവധി രോഗികളെ ഇങ്ങനെ എത്തിച്ചിട്ടുണ്ടെങ്കിലും അശ്രദ്ധകാരണം മരിക്കുന്നത് ആദ്യമായാണെന്ന് അനസ് പറയുന്നു. ‘ഇത്രയും റിസ്‌ക് എടുത്ത് രോഗിയെ എത്തിച്ചിട്ടും രക്ഷിക്കാൻ കഴിയാത്തതിൽ സങ്കടമുണ്ട്’അനസ് പറഞ്ഞു.

Exit mobile version