കാറിന്റെ ബമ്പർ കടിച്ചുവെന്ന് ആരോപണം; തെരുവ് നായയെ ഇരുമ്പ് വടി കൊണ്ട് അടിച്ച് കണ്ണ് പൊട്ടിച്ചു! കാലും മുഖവും അടിച്ച് തകർത്ത് മുരളിയുടെ കൊടുംക്രൂരത

female dog | Bignewslive

തിരുവനന്തപുരം : കാറിന്റെ ബമ്പർ കടിച്ചുവെന്ന് ആരോപിച്ച് തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ച് കൊടുംക്രൂരത. പട്ടം വൈദ്യുതിഭവനിലെ കരാർ ഡ്രൈവർ മുരളിയാണ് മൃഗീയമായി നായയെ ആക്രമിച്ചത്. ”തലപൊളിഞ്ഞ് കണ്ണുതകർന്ന് ഒരു നായ പട്ടം വൈദ്യുതിഭവനു മുന്നിൽ കിടക്കുന്നു” എന്നാണ് 14ന് വൈകീട്ട് പീപ്പിൾ ഫോർ അനിമൽസിന്റെ സെക്രട്ടറി ലതയ്ക്ക് ഫോൺ വന്നത്. ഇരുമ്പുവടി കൊണ്ടായിരുന്നു ആക്രമണം.

‘പൈസയില്ലെങ്കില്‍ പിന്നെ എന്തിനാടോ ഡോര്‍ പൂട്ടിയത്’: വൈറല്‍ കുറിപ്പെഴുതിയ ആ കള്ളന്‍ അറസ്റ്റില്‍

ആദ്യത്തെ അടിയിൽത്തന്നെ നായ നിലത്തുവീണു. എന്നാൽ, പിന്നെയും അടി തുടർന്നു. പട്ടം വൈദ്യുതിഭവനു മുന്നിൽ 14-ന് രാത്രി എട്ടുമണിയോടെയായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. മുരളിയെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റുചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടു.

ക്രൂരത കണ്ടുനിന്നവരെല്ലാം നിർത്താൻ ആവശ്യപ്പെട്ടിട്ടും നിഷ്‌കരുണം നായയെ തല്ലുന്നത് സി.സി.ടി.വി. ദൃശ്യത്തിലുണ്ട്. നിലത്തു വീണ നായ എഴുന്നേറ്റു നടക്കാൻ കഴിയാതെ ഇഴയുന്നതും ദൃശ്യങ്ങളിൽ കാണാം. മൃഗസ്‌നേഹികളെ അങ്ങേയറ്റം വേദനിപ്പിക്കുന്ന കാഴ്ച കൂടിയായിരുന്നു.

തലപൊളിഞ്ഞ്, ചോരയിൽ കുതിർന്ന നിലയിലാണ് നായയെ ജഗതിയിലുള്ള ആശുപത്രിയിൽ പീപ്പിൾ ഫോർ അനിമൽസ് പ്രവർത്തകർ പ്രവേശിപ്പിച്ചത്. പിന്നീട് അടിയന്തരചികിത്സയ്ക്കു ശേഷം വലിയറത്തലയിലെ സംഘടനയുടെ ഷെൽട്ടൽ ഹോമിലേക്കു മാറ്റി.

നായ സുഖമായി വരുന്നതായി സംഘടനയുടെ പ്രവർത്തകയായ ശ്രീദേവി കർത്താ പറഞ്ഞു. ജീവനക്കാരനെതിരേ നടപടിയാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. ചെയർമാൻ ബി.അശോകിനു പരാതി നൽകിയിട്ടുണ്ട്.

‘ഹോപ്പ്’ എന്നാണ് ഈ നായകുട്ടിക്ക് പീപ്പിൾസ് ഫോർ അനിമൽസ് പ്രവർത്തകർ പേര് നൽകിയിരിക്കുന്നത്. നിലവിൽ സ്വയം ഭക്ഷണം കഴിക്കാൻ വയ്യ, നിൽക്കാനും വയ്യ. പിൻകാൽ ഒടിഞ്ഞിട്ടുണ്ട്. പതിയെ ജീവിതത്തിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ.

Exit mobile version