യൂട്യൂബില്‍ താരമായി കുഞ്ഞ് ഏയ്ഡന്‍: ഏബുവിന്റെ കളിചിരികള്‍ പങ്കുവച്ച് അനുപമയും

തിരുവനന്തപുരം: ദത്ത് വിവാദത്തിലൂടെ ശ്രദ്ധ നേടിയവരാണ് അനുപമ എസ് ചന്ദ്രനും ഭര്‍ത്താവ് അജിത്കുമാറും മകന്‍ ഏയ്ഡനും. നഷ്ടപ്പെട്ട കുഞ്ഞിനുവേണ്ടി ഒരു വര്‍ഷത്തിലധികം നീണ്ട നിയമപോരാട്ടം നടത്തിയാണ് കഴിഞ്ഞ വര്‍ഷം നവംബര്‍ 24 ന് അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചത്. ആന്ധ്രാ ദമ്പതികള്‍ ദത്തെടുത്ത കുഞ്ഞിനെ കോടതി ഇടപെട്ട് ദത്ത് റദ്ദാക്കി നാട്ടിലെത്തിക്കുകയായിരുന്നു.

ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും അനുപമയുടെയും കുഞ്ഞ് ഏബുവിന്റെയും വിശേഷങ്ങളറിയാന്‍ കാത്തിരിക്കുന്നവരുണ്ട്. അതാണ് സോഷ്യല്‍ ലോകത്ത്
‘അനുപമ അജിത് വ്‌ലോഗ്’ യൂട്യൂബിലെ താരങ്ങളായിരിക്കുന്നത്.

രണ്ട് മാസം മുന്‍പു യൂ ട്യൂബില്‍ റിലീസ് ചെയ്ത ആദ്യ വീഡിയോ നാലു ലക്ഷത്തോളം പേര്‍ കണ്ടു കഴിഞ്ഞു. ആറ് വീഡിയോകളാണ് ഇതുവരെ പോസ്റ്റ് ചെയ്തിട്ടുള്ളത്.

മാതാപിതാക്കള്‍ക്കു മകനെ തിരിച്ചുകിട്ടാന്‍ പ്രാര്‍ഥനയോടെ കാത്തിരുന്ന, ലോകമെങ്ങുമുള്ള ഒട്ടേറെപ്പേര്‍ കുഞ്ഞിന്റെ വിശേഷങ്ങള്‍ തിരക്കി വിളിക്കാറുണ്ട്. എങ്കില്‍ എന്തുകൊണ്ട് അവന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ എല്ലാവരുമായും പങ്കുവച്ചുകൂടാ എന്നു ചിന്തിച്ചതോടെയാണു വ്‌ലോഗ് എന്ന ആശയത്തിലേക്കെത്തിയത്. കുഞ്ഞിനെ തിരിച്ചുകിട്ടാനുള്ള സമര പരിപാടികള്‍ക്കിടെ സൗഹൃദത്തിലായ ചിലര്‍ ഇതിനുള്ള സാങ്കേതിക സഹായങ്ങളും നല്‍കി. അനുപമ പറയുന്നു.

Read Also:ചൈനീസ് മോതിരങ്ങള്‍ സ്ഥിരം’പണി’യാകുന്നു: പ്രത്യേക യന്ത്രം തന്നെ വാങ്ങി അഗ്‌നി രക്ഷാസേന

വീട്ടുവിശേഷം, പാചകം, കുഞ്ഞുമൊത്തുള്ള യാത്രകള്‍, രാത്രി കറക്കം, ഷോപ്പിങ്, അനുപമയ്ക്കും അജിത്തിനും ഇടയിലെ രസകരമായ ചാലഞ്ചുകള്‍ എന്നിവയൊക്കെയാണു വിഷയങ്ങള്‍. വീഡിയോകള്‍ ഹിറ്റ് ആയതോടെ യൂ ട്യൂബില്‍ നിന്നു ചെറിയ വരുമാനവും ലഭിച്ചു തുടങ്ങി.

വിവാദത്തിന് മുന്‍പു പേരൂര്‍ക്കടയിലെ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായിരുന്നു അജിത്. അടുത്തിടെ ഈ ജോലിയില്‍ തിരികെ പ്രവേശിച്ചു. കുഞ്ഞിനെ പരിപാലിക്കുന്നതിനൊപ്പം ബിരുദം പൂര്‍ത്തിയാക്കാനുള്ള പഠനത്തിലാണ് അനുപമ. ചെമ്പഴന്തി എസ്എന്‍ കോളജില്‍ അവസാന വര്‍ഷ ബിഎസ്‌സി ഫിസിക്‌സ് വിദ്യാര്‍ഥിനിയാണ്. തിരുമല വലിയവിളയിലാണ് താമസം. അജിത്തിന്റെ മാതാപിതാക്കളും സഹോദരന്റെ കുടുംബവും ഒപ്പമുണ്ട്. ഒന്നര വയസ്സായ ഏയ്ഡന്‍ നടക്കാനും സംസാരിക്കാനുമെല്ലാം തുടങ്ങിയ സന്തോഷമാണ് വീഡിയോകളില്‍ നിറയുന്നത്.

Exit mobile version