വിവാഹാഭ്യർത്ഥനയും, നിരന്തരം ശല്യവും; എല്ലാം ഉറപ്പിച്ചപ്പോൾ സ്ത്രീധനം ചോദിച്ച് പിന്മാറി; പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണത്തിൽ പോലീസുകാരന് എതിരെ കുടുംബം

തിരുവനന്തപുരം: പ്ലസ്ടു വിദ്യാർഥിനി വീടിനകത്ത് തൂങ്ങിമരിച്ച സംഭവത്തിൽ അയൽക്കാരനായ പോലീസ് ഉദ്യോഗസ്ഥന് എതിരെ പരാതിയുമായി പെൺകുട്ടിയുടെ കുടുംബം. മൈലക്കര ഷർലക്ക്കോഡ് വീട്ടിൽ ബഷീർ, ഷീല ദമ്പതികളുടെ മകൾ തസ്ലീമ(18) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അയൽവാസിയായ അഖിലി(32)നെതിരെ അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ ദിവസമാണ് തസ്ലീമയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് ഉദ്യോഗസ്ഥനായ അഖിൽ തസ്ലീമയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാരെ നിരന്തരം ബന്ധപ്പെട്ടിരുന്നു.

എന്നാൽ പെൺകുട്ടി പഠിക്കുന്ന സമയമായതിനാൽ പിന്നീട് തീരുമാനിക്കാം എന്ന നിലപാടായിരുന്നു കുടുംബത്തിനുണ്ടായിരുന്നത്. പക്ഷെ അഖിലും പെൺകുട്ടിയുമായി ബന്ധം തുടർന്നതോടെ വിവാഹം കഴിച്ച് കൊടുക്കാം എന്ന് കുടുംബം വാക്കുനൽകിയിരുന്നു. പക്ഷെ, ഇവരുടെ ബന്ധത്തോട് അഖിലിന്റെ കുടുംബത്തിന് താൽപര്യമുണ്ടായിരുന്നില്ല.

ALSO READ- 43 ലക്ഷം രൂപ വാങ്ങി പറ്റിച്ചു; നടൻ ധർമ്മജൻ ബോൾഗാട്ടിക്ക് എതിരെ വഞ്ചനാകേസ്

അഖിലുമായുള്ള വിവാഹം നടത്തണമെങ്കിൽ പത്ത് ലക്ഷം രൂപയും 25 പവൻ സ്വർണവും അഖിലിന്റെ കുടുംബം ആവശ്യപ്പെട്ടതായും തസ്ലീമയുടെ കുടുംബം പറയുന്നു. ഇതിനിടെ അഖിൽ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായി. തസ്ലീമയെ വിവാഹം കഴിക്കുന്നതിൽ നിന്ന് പിൻമാറുകയും ചെയ്തു. തുടർന്ന് തസ്ലീമയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും മോശമായി സംസാരിക്കുകയും ചെയ്തിരുന്നതായി കുടുംബം പറയുന്നു. ഇതിന്റെ മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യചെയ്തതെന്നും കുടുംബം ആരോപിക്കുന്നു.

ALSO READ- ‘മഞ്ജു ജീവനോടെയുണ്ടോ എന്ന് പോലും എനിക്കറിയില്ല’; അറസ്റ്റ് നിയമവിരുദ്ധം; സ്റ്റേഷൻ ജാമ്യം നിരസിച്ച് സനൽകുമാർ ശശിധരൻ

അഖിലുമായി ഫോണിൽ സംസാരിച്ച ശേഷം തസ്സീമ ശുചിമുറിയിൽ കയറി തൂങ്ങി മരിക്കുകയായിരുന്നു. വീരണക്കാവ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ് തസ്ലീമ. പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. വീട്ടുകാരുടെ പരാതിയെ തുടർന്ന് നെയ്യാർഡാം പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Exit mobile version