പരിഹാര മാര്‍ഗം കണ്ടില്ല, ആകെയുണ്ടായിരുന്ന ഉപജീവന മാര്‍ഗം ഇല്ലാതായി; ഹോട്ടല്‍ പൊളിച്ചു മാറ്റിയതില്‍ പ്രകോപിതരായി കുടുംബശ്രീ പ്രവര്‍ത്തകര്‍, മേയറുടെ ഉടുമുണ്ട് വലിച്ചഴിക്കാന്‍ ശ്രമം!

Kudumbasree Workers | Bignewslive

കണ്ണൂർ: ഹോട്ടൽ പൊളിച്ചു മാറ്റിയതിനെതിരെ സമയം വൻ പ്രതിഷേധവുമായി കുടുംബശ്രീ പ്രവർത്തകർ. പ്രതിഷേധ പ്രകടനത്തിനിടെ മേയർ ടിഒ മോഹനനെ ഓഫീസിനു മുന്നിൽ വെച്ച് തടയുകയും ഉടുമുണ്ട് വലിച്ചഴിക്കാനും ശ്രമം നടത്തി. ഒടുവിൽ സമരക്കാരെ ബലമായി അറസ്റ്റ് ചെയ്തു നീക്കിയ ശേഷമാണ് പോലീസ് മേയർക്ക് ഓഫീസിലേയ്ക്ക് വഴിയൊരുക്കിയത്. സമരക്കാരും വനിതാ പൊലീസും തമ്മിൽ പിടിവലി നടന്നു. സമരം ചെയ്തവരെ തൂക്കിയെടുത്തും വലിച്ചിഴച്ചുമാണു വണ്ടിയിൽ കയറ്റിക്കൊണ്ടു പോയത്.

വിദ്വേഷാഗ്‌നിക്ക് അല്‍പ്പായുസ്സ്: സുമനസ്സുകളുടെ കാരുണ്യത്തില്‍ വീണ്ടും തയ്യല്‍ക്കട തുറന്ന് ഉസ്മാന്‍

പോലീസുമായുണ്ടായ ബലപ്രയോഗത്തിൽ പരിക്കേറ്റ കുടുംബശ്രീ പ്രവർത്തകരായ എൻ.കെ.ശ്രീജ (53), ആർ.പ്രസീത (43), എ.പി.രമണി (66), കെ.കമലാക്ഷി (58) എന്നിവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. സമരം ഒത്തു തീർക്കാൻ സിപിഎം നേതാക്കളും മേയറും തമ്മിൽ സംസാരിച്ചെങ്കിലും പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ല. അപമാനിക്കാനും ദേഹോപദ്രവമേൽപിക്കാനും ശ്രമിച്ചതിനു മേയർ കുടുംബശ്രീ പ്രവർത്തകർക്കും രണ്ടു പ്രതിപക്ഷ വനിതാ കൗൺസിലർമാർക്കുമെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു.

മേയറെ തടഞ്ഞതിനു 18 കുടുംബശ്രീ പ്രവർത്തകർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ടേസ്റ്റി ഹട്ട് എന്ന പേരിൽ കോർപറേഷൻ ഓഫിസ് വളപ്പിൽ പ്രവർത്തിച്ചിരുന്ന കുടുംബശ്രീ ഹോട്ടൽ കഴിഞ്ഞ ഞായറാഴ്ച പൊളിച്ചു മാറ്റിയിരുന്നു. കോർപറേഷൻ ഓഫിസ് വളപ്പിൽ പുതിയ കെട്ടിടം പണിയുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. പകരം സംവിധാനം ഏർപ്പെടുത്താതെ ജീവിതമാർഗം വഴിമുട്ടിച്ചെന്ന് ആരോപിച്ചു കുറച്ചു ദിവസമായി കുടുംബശ്രീ പ്രവർത്തകർ കോർപറേഷൻ ഓഫിസിനു മുന്നിൽ സമരം നടത്തി വരികയായിരുന്നു.

Exit mobile version