ചെറുവത്തൂർ: കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ പെൺകുട്ടി മരിച്ചു.കരിവെള്ളൂർ പെരളം സ്വദേശിനിയായ 16കാരി ദേവനന്ദയാണ് മരണപ്പെട്ടത്. ചെറുവത്തൂർ ടൗണിൽ പ്രവർത്തിക്കുന്ന ഐഡിയൽ കൂൾബാറിൽനിന്ന് കഴിച്ച ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റതാണെന്നാണ് നിഗമനം. ഇതേ കൂൾബാറിൽ നിന്നും ഷവർമ കഴിച്ച 14 പേർ ചികിത്സ തേടിയിരിക്കുകയാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഭൂരിഭാഗവും സ്‌കൂൾ കുട്ടികളാണെന്നാണ് വിവരം.
രഹസ്യബന്ധം ആരോപിച്ച് യുവതിയെ ഭര്‍ത്താവും വീട്ടുകാരും ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു
ദേവനന്ദയെ ഞായറാഴ്ച രാവിലെയാണ് ചെറുവത്തൂരിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ചയോടെ മരണപ്പെടുകയായിരുന്നു.
കടുത്ത പനിയും വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 29, 30 ദിവസങ്ങളിൽ ചെറുവത്തൂരിലെ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ചവർക്ക് നേരിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി ആശുപത്രികളിൽ എത്തിയ കുട്ടികളാണ് ചികിത്സയിൽ കഴിയുന്നത്.
വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞ 14 പേരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും പ്രത്യേകം ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൂൾബാർ അടച്ചുപൂട്ടിയെന്നാണ് ലഭ്യമായ വിവരം. മറ്റ് നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ചികിത്സയിൽ കഴിയുന്ന 14 പേരുടെയും നില ഗുരുതരമല്ല.