‘കഴുകന്മാരുടെ ഇടയിലേക്കാണ് കുഞ്ഞ് പോയത്, ഇനി എന്റെ മുന്നിലേക്ക് വരേണ്ട’: ജോയ്‌സ്‌നയുടെ പിതാവ്

കൊച്ചി: ഇനി മകളെ കാണേണ്ടെന്ന് കോടഞ്ചേരി മിശ്രവിവാഹത്തിലെ വധു ജോയ്‌സ്‌നയുടെ പിതാവ് ജോസഫ്. കഴുകന്മാരുടെ ഇടയിലേക്കാണ് കുഞ്ഞ് പോയിരിക്കുന്നത്. ഇനി എന്റെ മുന്നിലേക്ക് അവള്‍ വരേണ്ട ആവശ്യമില്ല.

ജോയ്‌സ്‌ന എന്തിന് ഇത് ചെയ്തു എന്നായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത്. കോടതിയില്‍ വെച്ച് അത് പറയാന്‍ മകള്‍ തയ്യാറായില്ല-ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

‘കോടതി വിധി സ്വാഭാവികമായും അവര്‍ക്ക് അനുകൂലമായിരിക്കുമെന്ന് അറിയാമായിരുന്നു. ഇനി ഒന്നേ പറയാനുള്ളൂ, കഴുകന്മാരുടെ ഇടയിലേക്കാണ് കുഞ്ഞ് പോയിരിക്കുന്നത്. ഇതേപോലൊരു ദുരനുഭവം കേരളത്തിലെ ആര്‍ക്കും ഉണ്ടാവരുത്. എന്റെ മുന്നില്‍ വരാന്‍ അവള്‍ താല്‍പര്യം കാണിച്ചില്ല. ഇനി എന്റെ മുന്നിലേക്ക് അവള്‍ വരേണ്ട ആവശ്യമില്ലെന്നും ജോസഫ് പറഞ്ഞു.

ജോയ്സ്നയുടെ പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി ഇന്ന് തീര്‍പ്പാക്കിയിരുന്നു. താന്‍ ആരുടേയും തടങ്കലില്‍ അല്ല, വിവാഹം കഴിച്ച് ഭര്‍ത്താവിനൊപ്പമാണ് കഴിയുന്നതെന്ന് ജോയ്സ്ന കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ജോയ്‌സ്‌നയെ ഷെജിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു.

ജോയ്‌സ്‌നയുടെ പിതാവ് ജോര്‍ജ് ആണ് ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച കോടതി ജോയ്‌സ്‌നയെ ഇന്ന് ഹാജരാക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ജോയ്‌സ്‌ന ഇന്ന് കോടതിയില്‍ ഹാജരായി.

വിവാഹം കഴിച്ച് ഭര്‍ത്താവ് ഷെജിനൊപ്പമാണ് താന്‍ കഴിയുന്നത്. ഷെജിനൊപ്പം പോകാനാണ് താത്പര്യം. തന്നെ തടവില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും ജോയ്‌സ്‌ന ഹൈക്കോടതിയെ അറിയിച്ചു. മാതാപിതാക്കളോട് സംസാരിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഇപ്പോള്‍ വേണ്ടെന്നും, പിന്നീട് സംസാരിച്ചോളാമെന്നും ജോയ്‌സ്‌ന അറിയിച്ചു.

എന്നാല്‍ പ്രായപൂര്‍ത്തിയായ യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനും, താമസിക്കാനും അവകാശമുണ്ട്. അനധികൃത കസ്റ്റഡിയിലാണെന്ന് പറയാനാകില്ല. സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാനുള്ള പക്വതയുണ്ട്. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം രജിസ്‌ട്രേഷന്‍ ചെയ്തിട്ടുമുണ്ട്. അതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ കോടതിക്ക് പരിമിതിയുണ്ടെന്നും ജസ്റ്റിസ് വിജി അരുണ്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Exit mobile version