പാലക്കാട്: അശ്രദ്ധമായി തുറന്ന കാറിന്റെ വാതിലിൽ തട്ടി ബൈക്ക് മറിഞ്ഞ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. തേങ്കുറിശ്ശി തുപ്പാരക്കളം എ. സതീഷിന്റെ മകൾ അജ്മയയാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ആറേകാലോടെ പാലക്കാട് പാലാട്ട് ജങ്ഷനിലായിരുന്നു അപകടം നടന്നത്. സതീഷും ഭാര്യ നിമിഷയും അജ്മയയും സഹോദരി അൻസികയുമാണ് ബൈക്കിൽ സഞ്ചരിച്ചത്.
ക്ഷേത്രദർശനം കഴിഞ്ഞുള്ള മടക്കയാത്രയിലായിരുന്നു അപകടം നടന്നത്. യാത്രയ്ക്കിടെ റോഡരികിൽ നിർത്തിയ കാറിന്റെ വാതിൽ പെട്ടെന്ന് തുറക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. വാതിലിൽ തട്ടിയതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തെറിച്ച്, തലയിടിച്ച് വീണ അജ്മയയെ ജില്ലാ ആശുപത്രിയിലും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചതായി പോലീസ് പറഞ്ഞു.
സംഭവത്തിൽ കാറോടിച്ച, കോയമ്പത്തൂരിലെ കേന്ദ്ര സർക്കാർ ജീവനക്കാരനായ ഹരിയാന ഗരഗ്പുർ സ്വദേശി ജസ്വീറിന്റെ (35) പേരിൽ പാലക്കാട് ടൗൺ സൗത്ത് പോലീസ് കേസെടുത്തു. അപകടത്തിൽ, പരിക്കേറ്റ സതീഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിമിഷയ്ക്കും അൻസികയ്ക്കും നിസ്സാര പരിക്കുകളുണ്ട്.