മുസ്തഫ രക്ഷപ്പെടുമെന്ന് കരുതി, ഞാനൊരു നടിയാണ് എന്നോ സ്ത്രീയാണ് എന്നോ ഓര്‍ത്തില്ല: സഹായിക്കുകയെന്നത് ഏതൊരു മനുഷ്യന്റേയും കടമ; സുരഭി ലക്ഷ്മി

കോഴിക്കോട്: മുസ്തഫ രക്ഷപ്പെടുമെന്നാണ് കരുതിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ തന്നെ അദ്ദേഹം നന്നായി വിയര്‍ക്കുകയും ക്ഷീണിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിലെത്തിച്ച യുവാവ് മരണപ്പെട്ടതില്‍ നടി സുരഭി ലക്ഷ്മി.
അപകടത്തില്‍പ്പെടുന്നൊരാളെയോ അസുഖബാധിതരെയോ ആശുപത്രിയില്‍ എത്താന്‍ സഹായിക്കുകയെന്നത് ഏതൊരു മനുഷ്യന്റേയും കടമയാണെന്നും സുരഭി ലക്ഷ്മി പറഞ്ഞു.

കഴിഞ്ഞ ദിവസം ജീപ്പ് ഓടിക്കുന്നതിനിടെ പക്ഷാഘാതം വന്ന് കുഴഞ്ഞ് വീണ പാലക്കാട് പട്ടാമ്പി സ്വദേശി മുസ്തഫയെ സുരഭി ലക്ഷ്മി ഇടപെട്ടായിരുന്നു ആശുപത്രിയില്‍ എത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു. ‘ആ സമയത്ത് ഞാനൊരു നടിയാണ് എന്നോ സ്ത്രീയാണ് എന്നോ ഒന്നും ഓര്‍ത്തില്ല. അയാളെ രക്ഷപ്പെടുത്തുക എന്നത് മാത്രമായിരുന്നു മനസ്സില്‍- സുരഭി പറയുന്നു.

വീടുവിട്ടിറങ്ങിയ ഭാര്യയേയും കുഞ്ഞിനേയും തിരക്കിയിറങ്ങിയ മുസ്തഫ ജീപ്പ് ഓടിക്കവേ കുഴഞ്ഞുവീണു. ഇതിനിടെയാണ് നഗരത്തിലെ ഒരു ഇഫ്താര്‍ കഴിഞ്ഞ് സുരഭി ലക്ഷ്മി കാറില്‍ ഈ വഴി പോയത്. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് മുസ്തഫ ഭാര്യയേയും കുഞ്ഞിനേയും തിരക്കിയിറങ്ങിയത്. ഇരുട്ടും വരെ തിരഞ്ഞിട്ടും ഇരുവരെയും കണ്ടെത്താനായില്ല.

ഒടുവില്‍ പോലീസില്‍ പരാതി നല്‍കി വീട്ടിലേക്ക് മടങ്ങി. ഇതിനിടയില്‍ വഴിയറിയാതെ കുടുങ്ങിയ യുവതിയും കുഞ്ഞും മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെത്തി. സംസാരത്തില്‍ അസ്വഭാവികത തോന്നിയതോടെ ഇരുവര്‍ക്കും ഭക്ഷണം നല്‍കി സ്റ്റേഷനില്‍ ഇരുത്തി. യുവതിയുടെ പക്കല്‍ നിന്നും ഭര്‍ത്താവിന്റെ ഫോണ്‍ നമ്പര്‍ വാങ്ങി വിളിച്ചു. കാര്യം പറഞ്ഞു കഴിയുമ്പോഴേക്കും ഫോണ്‍ ഓഫായി.

ഒടുവില്‍ ഇളയ കുഞ്ഞിനെയും സുഹൃത്തുക്കളെയും കൂട്ടി ഇയാള്‍ രാത്രി പോലീസ് സ്റ്റേഷനിലേക്ക് ജീപ്പില്‍ പുറപ്പെട്ടു. രാത്രി 10 മണിയോടെ തൊണ്ടയാട് മേല്‍പ്പാലത്തിന് താഴെയെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട് വാഹനത്തില്‍ കുഴഞ്ഞു വീണു. ഒപ്പമുള്ള കൂട്ടുകാര്‍ക്ക് ഡ്രൈവിങ് അറിയില്ലായിരുന്നു. റോഡില്‍ നിരവധി വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ആരും വണ്ടി നിര്‍ത്തിയില്ല.

ഇതിനിടെയാണ് നഗരത്തിലെ ഒരു ഇഫ്താര്‍ കഴിഞ്ഞ് സുരഭി ലക്ഷ്മി കാറില്‍ ഈ വഴി പോയത്. വാഹനം നിര്‍ത്തി സുരഭി കാര്യം അന്വേഷിച്ചു. ഉടന്‍ തന്നെ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് കാര്യമറിയിക്കുകയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു. സുരഭിയും കൂടെപ്പോയി.

‘ആ സമയത്ത് ഞാനൊരു നടിയാണ് എന്നോ സ്ത്രീയാണ് എന്നോ ഒന്നും ഓര്‍ത്തില്ല. അയാളെ രക്ഷപ്പെടുത്തുക എന്നതാണ് മനസ്സില്‍. ഹോണില്‍ നിന്ന് അവിടെയെത്തുന്നത് വരെ കയ്യെടുത്തിട്ടില്ല. കാഷ്വാലിറ്റിയുടെ മുന്നില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ സെക്യൂരിറ്റി ഒക്കെ വന്നു കാര്യം അന്വേഷിച്ചു.

എനിക്കറിയാത്ത ഒരാളാണ്, പക്ഷേ ഇന്നതാണ് ഇവിടെ എത്തിക്കാനുണ്ടായ സാഹചര്യം എന്നൊക്കെ പറഞ്ഞു അവരെ ഏല്‍പ്പിച്ചു. കൂടെയുള്ള ഒരാളെ അവിടെ നിര്‍ത്തി, കുഞ്ഞിനേയും മറ്റൊരാളെയും കൂട്ടി മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലും പോയി. അവിടെ അദ്ദേഹത്തിന്റെ ഭാര്യയും ഇളയ കുഞ്ഞുമുണ്ടായിരുന്നു. അതിനു ശേഷമാണ് വീട്ടിലേയ്ക്ക് പോയത്.

ഞാന്‍ ആദ്യമായല്ല ഇതുപോലെ ആശുപത്രിയില്‍ ആളുകളെ എത്തിക്കുന്നത്. എന്തെങ്കിലും അത്യാവശ്യം ഉണ്ടെന്നു തോന്നിയാ+ല്‍ വണ്ടി നിര്‍ത്താനും അവരെ സഹായിക്കുന്നതും നേരത്തെ ഉള്ള സ്വഭാവമാണ്. വഴിയില്‍ വെയിലത്ത് നടക്കുന്ന ഗര്‍ഭിണികളോ വയ്യാത്തവരോ ഒക്കെ ഉണ്ടെങ്കില്‍ ഞാനോര്‍ക്കുക എന്നെത്തന്നെയാണ്. സ്വന്തമായി കാറും സൗകര്യങ്ങളും ഉള്ളതുകൊണ്ടാണ് എനിക്കിങ്ങനെ പോകാനാകുന്നത്. അതില്ലാത്തവരെ പറ്റുന്നത് പോലെ സഹായിക്കേണ്ടതല്ലേ അപ്പോള്‍. കോഴിക്കോട് ആണെങ്കില്‍ ചെയ്യാറുണ്ട്.

ഇതൊന്നും വാര്‍ത്തയാകുമെന്നോ ഒന്നും കരുതാറില്ല, അല്ലെങ്കിലും ഞാനൊരു സെലിബ്രിറ്റി ആയതുകൊണ്ട് മാത്രമാണല്ലോ ഇതൊക്കെ വാര്‍ത്തയാകുന്നത്. ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്ന മനുഷ്യരെ കാണുമ്പോള്‍ പറ്റുന്നവര്‍ സഹായിക്കട്ടെ.വാര്‍ത്തയായാലും ഇല്ലെങ്കിലും ഇതെന്റെ സ്വഭാവമാണ്, അത് തുടരുമെന്നും സുരഭി പറയുന്നു.

Exit mobile version