86ാം വയസ്സിലും 14 കാരിയുടെ പുഞ്ചിരി, മണവാട്ടിയുടെ നാണം..! 74 വര്‍ഷത്തിന് ശേഷം തന്റെ പ്രിയതമയെ നാരായണന്‍ കണ്ടു; അപൂര്‍വ്വ സംഗമത്തിന് സാക്ഷിയായത് മക്കളും കൊച്ചുമക്കളും;പടിയിറങ്ങുമ്പോള്‍ നാരായണന്‍ ചോദിച്ചു എന്നോട് പിണക്കമാണോ, കൂടെ വരുന്നോ.. ചോദ്യത്തിന് മറുപടി കണ്ണുനീര്‍ മാത്രം..

കണ്ണൂര്‍: പ്രണയത്തിന് മാതൃകയാണ് മുംതാസ് ഷാജഹന്‍ ജോഡികള്‍.. വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും ഇന്നും കമിതാക്കള്‍ അവരെ സ്മരിക്കുന്നു. എന്നാല്‍ ഇന്ന് പുതിയ കിതാക്കളെ പരിചയപ്പെടാം പ്രായം പോലും തോറ്റുപോകും ഈ അനശ്വര പ്രണയത്തിന് മുന്നില്‍. എന്നാല്‍ ഈ കഥയില്‍ പ്രത്യേകതകളുണ്ട്..

വിവാഹശേഷം അധികം വൈകാതെ വേര്‍പിരിയേണ്ടി വന്ന അവസ്ഥ.. താന്‍ താലിചാര്‍ത്തിയ പ്രിയതമ ശാരദയെ കാണാന്‍ നാരായണന്‍ നമ്പ്യാര്‍ ആ വീട്ടുപടിക്കല്‍ എത്തി. ആ കണ്ണുകളില്‍ കണാമായിരുന്നു ചെറുപ്പത്തിന്റെ തിളക്കം. ഒട്ടും ചെറുപ്പം ചോരാതെ ആ 86കാരിയും എത്തി നാണിച്ച് തലതാഴ്ത്തി ഒരു മണവാട്ടിയെ പോലെ.

അടുത്തെത്തിയ തന്റെ പ്രണയിനിയോട് ഒരു ചോദ്യം… ’72 കൊല്ലമായി അല്ലേ?’ അപ്പോഴാണ് 72 കൊല്ലം നീണ്ട മൗനത്തിന് അറുതിയായത്. എന്നിട്ടും തമ്മില്‍ തമ്മില്‍ നോക്കാന്‍ ആ കണ്ണുകള്‍ ഒന്ന് മടിച്ചു. ശേഷം അവര്‍ ഓര്‍ത്തു അന്നത്തെ ആ സുവര്‍ണ്ണ നിമിഷങ്ങള്‍.. ഒരു സിനിമ കാണുന്ന ലാഘവത്തോടെ

1946ലാണ് നാരായണന്‍ നമ്പ്യാരും ശാരദയും വിവാഹിതരാവുന്നത. 46ലുണ്ടായ കാവുമ്പായി കലാപമാണ് ഇവരെ എന്നന്നേക്കുമായി പിരിച്ചത്. അതേ വര്‍ഷം ഡിസംബറില്‍ കാവുമ്പായി കര്‍ഷക ലഹള നടക്കുകയും നാരായണന്‍ ജയിലിലാവുകയുമായിരുന്നു. നാരായണനെ ജീവപര്യന്തം തടവിന് വിധിച്ചതോടെ വീട്ടുകാര്‍ ശാരദയെ മറ്റൊരു വിവാഹം കഴിച്ചയച്ചു. ഇതിന് ശേഷം കാണാന്‍ കഴിയാതിരുന്ന ഇവര്‍ 72 വര്‍ഷങ്ങള്‍ക്ക് ശേഷം കോടല്ലൂരിലെ വീട്ടിലാണ് കണ്ടുമുട്ടിയത്. ശാരദയുടെ മകനും ജൈവകര്‍ഷകനുമായ കെകെ ഭാര്‍ഗവന്റെ വീട്ടില്‍.

എന്നാല്‍ തന്റെ അമ്മയുടെ ആദ്യ ഭര്‍ത്താവ് ജീവിച്ചിരിക്കുന്നതായി മനസ്സിലാക്കിയ ഭാര്‍ഗവനാണ് ഈ അസുലഭ നിമിഷത്തിന് അവസരം ഒരുക്കിയത്. വിവാഹം കഴിച്ചെങ്കിലും ഫലത്തില്‍ അപരിചിതരെപ്പോലെയായിരുന്നു ഇരുവരും.

‘എനിക്കന്ന് 14 വയസ്സേയുള്ളൂ. ഇവരുടെ (നാരായണന്‍ നമ്ബ്യാരുടെ) അമ്മയുടെ മോളായാണ് ഞാനാ വീട്ടില്‍ വളര്‍ന്നത്. കാവുമ്ബായി കുന്നിനുമേല്‍ തുരുതുരാ വെടിപൊട്ടിയത് രാത്രിയാണ്. ഇവരെ പിന്നെ കണ്ടില്ല. ഇവരുടെ അമ്മയെ പോലീസ്… എന്റെ നേരെ പോലീസ് വന്നെങ്കിലും അമ്മ വാരിപ്പിടിച്ചുനിന്നു. അവര്‍ എന്നെ ഒന്നും ചെയ്തില്ല… പിന്നെ വീട് കത്തിച്ചു.

എന്നെ ഇവരുടെ അമ്മ എന്റെ വീട്ടിലാക്കി… അവിടെയും ആദ്യമെല്ലാം പോലീസ് വന്നിരുന്നു’ ശാരദ പഴയകാര്യങ്ങള്‍ പറഞ്ഞു.

സേലം ജയില്‍ വെടിവെപ്പില്‍ ശാരദയുടെ അച്ഛന്‍ മരിച്ചുവീഴുമ്പോള്‍ തൊട്ടടുത്ത് വെടിയേറ്റ് പിടയുകയായിരുന്നു ഭര്‍ത്താവ് നാരായണന്‍. ഇപ്പോഴും ശരീരത്തില്‍ വെടിച്ചില്ലോടെയാണ് അദ്ദേഹം ജീവിക്കുന്നത്. 1954-ല്‍ ജയില്‍മോചിതനായി. വിവാഹം കഴിച്ച അദ്ദേഹത്തിന് ഏഴുമക്കളുണ്ട്.

പണ്ടത്തെ കാലത്തിലേക്ക് കമിതാക്കളെ എത്തിക്കാന്‍ ന്യൂജനറേഷന്‍ മക്കളും കൊച്ചുമക്കളും മടിച്ചില്ല. പുഴുക്കും ഇരുപതോളം ഇലകള്‍ അരച്ചുണ്ടാക്കിയ ചമ്മന്തിയും കഞ്ഞിയുമാണ് ശാരദയുടെ വീട്ടുകാര്‍ നാരായണനായി ഒരുക്കിവെച്ചത്. കഞ്ഞി കുടിച്ചശേഷം ഇറങ്ങുമ്പോള്‍ ശാരദയോട് നാരായണന്റെ ചോദ്യം.

‘നീ വരുന്നോ കാവുമ്പായിലേക്ക്… മച്ചുനിച്ചിയല്ലേ, അങ്ങനെ വരാലോ…’

‘എനിയെന്തിനാപ്പാ വരുന്നേ, നമ്മള്‍ തമ്മില്‍ ഒരു വിരോധോമില്ല, വേണ്ടാന്ന് വെച്ചതല്ലല്ലോ’ ശാരദയുടെ മറുപടി ഇതായിരുന്നു.

‘സാഹചര്യമാണ് ഇങ്ങനെയൊക്കെയാക്കിയത്. ആരും ഉത്തരവാദിയല്ല’ -നാരായണന്‍ അത്രയും പറഞ്ഞപ്പോഴേക്കും ശാരദ ഒന്നും പറയാതെ അകത്തേക്ക് നടന്നു.

Exit mobile version