ഭാര്യയുമായി പിണങ്ങി വീട് വിട്ടിറങ്ങി; വൈക്കത്ത് പിഞ്ചുകുഞ്ഞിനെ ക്ഷേത്രനടയിൽ ഉപേക്ഷിക്കാൻ ശ്രമം; യുവാവ് പിടിയിൽ

വൈക്കം: ഭാര്യയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ യുവാവ് പിഞ്ചു കുഞ്ഞിനെ ക്ഷേത്ര നടയിൽ ഉപേക്ഷിക്കാൻ ശ്രമിച്ചു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യയുമായി പിണങ്ങി വീടുവിട്ടിറങ്ങിയ യുവാവ് ഇവരുടെ ഒരു വയസ്സുള്ള കുഞ്ഞിനെ വൈക്കം മഹാദേവ ക്ഷേത്രത്തിന് മുന്നിൽ ഉപേക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതോടെ എത്തിയ പോലീസ് യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയും കുഞ്ഞിനെ മാതാവിന് കൈമാറുകയും ചെയ്തു. ഞായറാഴ്ച വൈകീട്ട് വൈക്കം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. ആലപ്പുഴ പെരുമ്പളം സ്വദേശിയായ യുവാവാണ് പിടിയിലായത്. ഞീഴൂർ സ്വദേശിയാണ് കുഞ്ഞിന്റെ മാതാവ്.

ഭർത്താവുമായി പിരിഞ്ഞ് ജിവിക്കുന്ന യുവതിയെ യുവാവ് പ്രണയിച്ച് വിവാഹം ചെയ്യുകയായിരുന്നു. ബന്ധത്തിൽ ഒരു കുഞ്ഞ് പിറക്കുകയും ചെയ്തു. ഇതിനിടെ യുവാവിന്റെ മാതാവിന് കുഞ്ഞിനെ കാണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് യുവതി വിസമ്മതിച്ചതോടെയാണ് ഇരുവരും തർക്കത്തിലായത്.

പിന്നാലെ മദ്യപിച്ച് വീട്ടിലെത്തിയ യുവാവ് ഭാര്യയെയും ഭാര്യ മാതാവിനെയും മർദിച്ച് കുഞ്ഞുമായി ഓട്ടോയിൽ കടന്നു കളയുകയായിരുന്നു. കുഞ്ഞുമായി തലയോലപ്പറമ്പിലെയും വൈക്കത്തെയും ബാറുകളിൽ എത്തി യുവാവ് വീണ്ടും മദ്യപിച്ചു. ഇതിന് ശേഷമായിരുന്നു വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ കുട്ടിയെ ഉപേക്ഷിക്കാൻ ശ്രമിച്ചത്.

also read- സീസൺ തുടങ്ങും മുമ്പ് ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിട്ടില്ലെങ്കിൽ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തില്ലെന്ന് ഭീഷണിപ്പെടുത്തി; മുംബൈ ഇന്ത്യൻസിന് എതിരെ റോബിൻ ഉത്തപ്പ

നാട്ടുകാർ ഇടപെട്ടതോടെ വീണ്ടും ഓട്ടോയിൽ കയറി പോവുകയും ചെയ്തു. കാര്യങ്ങൾ കൈവിട്ടുപോവുമെന്ന് മനസിലാക്കിയ ഓട്ടോ ഡ്രൈവർ ഇയാളെ വീണ്ടും ക്ഷേത്രത്തിന്റെ തെക്കേ നടയിൽ എത്തിച്ചു. ഇവിടെയും കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ഇരുവരെയും ഞീഴൂരിലെ വീട്ടിൽ എത്തിക്കുകയും ചെയ്തു. ഭാര്യവീട്ടിൽ സംഘർഷമുണ്ടാക്കിയാണ് യുവാവ് വീട് വിട്ടിറങ്ങിയതെന്ന് വ്യക്തമായതോടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

Exit mobile version