കോഴിക്കോട് വിവാഹംനിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി; ദാരുണമരണം; വാതിൽ തകർത്ത് അകത്തുകയറിയതെന്ന് ദൃക്‌സാക്ഷികൾ

കോഴിക്കോട്: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവ് തീ കൊളുത്തി മരിച്ചു. ജാതിയേരി പൊൻപറ്റ വീട്ടിൽ രത്‌നേഷ് (42) ആണ് മരിച്ചത്. കോഴിക്കോട് നാദാപുരം ജാതിയേരി കല്ലുമ്മലിൽ ഇന്ന് പുലർച്ചെ 2നാണ് നാടിനെ നടുക്കിയ സംഭവം.

പ്രദേശവാസി തന്നെയായ യുവാവ് അരകിലോമീറ്ററോളം അകലെയുള്ള യുവതിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. വീടിന്റെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോൺക്രീറ്റ് വീടിന്റെ മുകൾ നിലയിൽ കയറുകയായിരുന്നു. വാതിൽ തകർത്ത് കിടപ്പ് മുറിയിൽ കയറി തീ വയ്ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകി. വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ടതോടെ അയൽവാസി ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

അതേസമയം, പ്രദേശവാസികൾ ഓടിയെത്തിയപ്പോൾ വീടിന്റെ ടെറസിൽ നിന്ന് ഇറങ്ങി വന്ന രത്‌നേഷ്, ദേഹമാസകലം പെട്രോൾ ഒഴിച്ച് കുടിക്കുകയും ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നു. ശരീരമാകെ തീ ആളിപടർന്ന് വീട്ടിലേക്കുള്ള വഴിയിൽ ഗെയ്റ്റിന് സമീപം രത്‌നേഷ് വീണു. സംഭവത്തിൽ യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പരുക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ ആരുടെയും പരുക്ക് ഗുരുതരമല്ല.

also read- പ്രവാസി ഭക്തന്റെ കാണിക്കയായി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് 100 പവൻ തൂക്കത്തിൽ സ്വർണ ആന, ഒപ്പം ഒരു കോടി രൂപയും!

യുവതിയുടെ വിവാഹം ഏപ്രിലിലേക്ക് നിശ്ചയിച്ചിരുന്നു. രത്നേഷ് ഇലക്ട്രീഷ്യനാണ്. രത്നേഷിന്റെ മൃതദേഹം വടകര ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാദാപുരം ഡിവൈഎസ്പി ടിപി ജേക്കബ്, വളയം സിഐ എ അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Exit mobile version