പിഞ്ചുകുഞ്ഞിനെ തൊട്ടിലിലിട്ട് കാമുകനൊപ്പം ഒളിച്ചോടി; പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ സോഷ്യൽമീഡിയ പോസ്റ്റുകളും; എന്നിട്ടും രണ്ടുപേരും പിടിയിൽ

മഞ്ചേരി: ഒരുവയസ്സുള്ള കുഞ്ഞിനെ തൊട്ടിലിൽ ഉറക്കിക്കിടത്തി കാമുകനോടൊപ്പം ബൈക്കിൽ നാടുവിട്ട യുവതിയേയും യുവാവിനേയും പോലീസ് പിടികൂടി. ആറുമാസത്തെ അന്വേഷണത്തിന് ഒടുവിലാണ് ഇരുവരും പിടിയിലായത്.

പുൽപ്പറ്റ മംഗലൻ ഷഹാന ഷെറിൻ(28), മംഗലശ്ശേരി പൂന്തോട്ടത്തിൽ ഫൈസൽ റഹ്‌മാൻ(32) എന്നിവരെയാണ് ചെന്നൈയിലെ ആണ്ടാൾ നഗറിൽനിന്ന് മഞ്ചേരി പോലീസ് പിടികൂടിയത്. കുട്ടികളുടെ സംരക്ഷണച്ചുമതല നിറവേറ്റാത്ത യുവതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പോലീസ് കേസെടുത്തു.

പിഞ്ചുകുഞ്ഞിനെയും മൂത്തകുട്ടിയെയും ഉപേക്ഷിച്ചാണ് യുവതി നാടുവിട്ടത്. തുടർന്ന് യുവതിയുടെ ഭർത്താവ് ഗൾഫിൽ നിന്നെത്തി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. യുവതിയെ കാണാതായതിനെ തുടർന്ന് പിതാവ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് യുവതിയും കാമുകനും ചെന്നൈയിൽ താമസിച്ചുവരുന്നതായി കണ്ടെത്തിയത്. സോഷ്യൽമീഡിയയിലൂടെ ഇവർ തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളിലുള്ളതായി പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇത് അന്വേഷണ സംഘത്തെ കബളിപ്പിക്കാനായി മനഃപൂർവ്വം ചെയ്തതാണെന്ന് തെളിഞ്ഞു.

also read- വിതുരയിൽ സ്വകാര്യ റിസോർട്ടിലെത്തിയവർ നഗ്നരായി ആറ്റിൽ കുളിക്കാനിറങ്ങി; ചോദ്യം ചെയ്ത് നാട്ടുകാർ, സംഘർഷത്തിൽ പരിക്ക്; കേസ്

തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ ആണ്ടാൾ നഗർ ഗ്രാമത്തിലെ അഞ്ഞൂറോളം വീടുകൾ പരിശോധിച്ചാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ സി അലവി, എസ്‌ഐ ബഷീർ, എഎസ്‌ഐ കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Exit mobile version