ക്ഷമ ചോദിക്കുന്നു: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വിനായകന്‍

കൊച്ചി: ഒരുത്തീ സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് വിനായകന്‍. തന്റെ പരാമര്‍ശം വ്യക്തിപരമായിരുന്നില്ല എന്നും വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നും വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ മീടുവിനെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിനായകന്‍ ഖേദം പ്രകടിപ്പിച്ചില്ല.

‘നമസ്കാരം ,
ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ
ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ ഒട്ടും വ്യക്തിപരമായിരുന്നില്ല 🙏🏿]
വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു .
വിനായകൻ .’

കഴിഞ്ഞ ദിവസം ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെയായിരുന്നു വിനായകന്റെ വിവാദപരാമര്‍ശം. മീടു എന്താണെന്ന് അറിയില്ലെന്നും നിങ്ങള്‍ക്ക് അറിയുമെങ്കില്‍ പറഞ്ഞു തരണമെന്നും വിനായകന്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടായി പറഞ്ഞു. ‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് ഞാനാണു ചോദിച്ചത്.

അതാണ് നിങ്ങള്‍ പറയുന്ന മീ ടൂ എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. ഒരു സ്ത്രീയോട് സെക്‌സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ നേരിട്ട് ചോദിക്കും. അപ്പോള്‍ അവര്‍ മാന്യമായി എന്നോട് പറയും, ‘നോ’. ഞാന്‍ വീണ്ടും ചോദിക്കുന്നു, എന്താണ് മീ ടൂ.?’ – അവിടെ ഇരുന്ന മാധ്യമപ്രവര്‍ത്തകയോടും തനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തോന്നിയാല്‍ അതിന് ചോദിക്കുമെന്നും വിനായകന്‍ പറഞ്ഞു. വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ തരത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിരവധി പേരാണ് താരം പരാമര്‍ശം പിന്‍വലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

Exit mobile version