ഒരു പരാതി കൊടുക്കാന്‍ പോയതാണ്: തന്നെക്കുറിച്ച് എന്തും പറയാമല്ലോ; അറസ്റ്റില്‍ വിനായകന്‍

കൊച്ചി: അറസ്റ്റില്‍ പ്രതികരിച്ച് നടന്‍ വിനായകന്‍. തന്നെ എന്തിന് അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്ന് വിനായകന്‍ പറഞ്ഞു. എന്തെങ്കിലും അറിയണമെങ്കില്‍ പോലീസിനോട് നേരിട്ട് ചോദിക്കണമെന്നും വിനായകന്‍ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ച് പോലീസ് വിനായകനെ അറസ്റ്റ് ചെയ്തിരുന്നു.

വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിലേക്ക് തിരിക്കുന്നതിന് തൊട്ടുമുന്നോടിയായാണ് വിനായകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. താനൊരു പരാതി കൊടുക്കാന്‍ പോയതാണെന്നും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസിനോട് ചോദിക്കണമെന്നും വിനായകന്‍ പറഞ്ഞു. തന്നെക്കുറിച്ച് എന്തും പറയാമല്ലോ. താനൊരു ഒരു പെണ്ണുപിടിയനാണെന്നും അവര്‍ക്ക് പറയാമല്ലോ എന്നും വിനായകന്‍ കൂട്ടിച്ചേര്‍ത്തു.

ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വിനായകന്‍ പോലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്‌ലാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇതിന് മുന്‍പും സമാനമായ സംഭവത്തെ തുടര്‍ന്ന് വിനായകന്‍ പോലീസിനെ ഫ്‌ലാറ്റിലേക്ക് വരുത്തിയിട്ടുണ്ട്. ഇത്തവണ ഫ്‌ലാറ്റിലെത്തിയ പോലീസ് ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ അതില്‍ തൃപ്തനല്ലാതെ വന്നപ്പോള്‍ പോലീസിനെ പിന്തുടര്‍ന്ന് വിനായകന്‍ സ്റ്റേഷനിലെത്തുകയായിരുന്നു.

പോലീസ് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ആരാണെന്നറിയാന്‍ വേണ്ടിയാണ് വിനായകന്‍ ബഹളം വച്ചതെന്ന് പോലീസ് പറയുന്നു. അതോടൊപ്പം സ്റ്റേഷനില്‍ വച്ച് പുകവലിച്ചു. അതിന് പോലീസ് നടനെകൊണ്ട് പിഴയടപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് എസ്.ഐയോട് കയര്‍ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.

വിനായകന്‍ മദ്യപിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയ പോലീസ് അദ്ദേഹത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. പരിശോധനയില്‍ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടുവരികയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.

Exit mobile version