ബൈക്കുകൾ കൂട്ടിയിടിച്ച് നവവരനടക്കം രണ്ട് യുവാക്കൾ മരിച്ചു; മാർച്ച് 18ന് തിരിച്ചു പോകാനിരിക്കെ പ്രവാസിയായ സാദിഖിനെ കവർന്ന് അപകടം

കല്ലമ്പലം: കഴിഞ്ഞദിവസം കല്ലമ്പലത്ത് വെച്ച് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നവവരനുൾപ്പെടെ രണ്ട് യുവാക്കൾ മരിച്ചു. കൂട്ടിയിടിയിൽ വ്യത്യസ്ത ബൈക്കുകളിൽ സഞ്ചരിച്ചിരുന്ന നാവായിക്കുളം ഇടപ്പണ താളിക്കല്ലിൽ ഹൗസിൽ പരേതനായ അലിയുടെയും നൂർജഹാന്റെയും മകൻ സാദിഖ് അലി (28), ചെമ്മരുതി വടശ്ശേരിക്കോണം ചരുവിള വീട്ടിൽ അശോകന്റെയും ഉഷയുടെയും മകൻ അജീഷ് (25) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രി ദേശീയപാതയിൽ കല്ലമ്പലം ഡബ്ലൂൺ ബാറിന് സമീപത്ത് വെച്ച് 11.45ഓടെയായിരുന്നു അപകടമുണ്ടായത്. സാദിഖ് അലിയുടെ കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ ഫൗസിയയും (20), അജീഷിന്റെ കൂടെ യാത്ര ചെയതിരുന്ന തെറ്റിക്കുളം സ്വദേശി മിഥുനും (35) തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലാണ്. ദുബായിൽ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനാണ് സാദിഖ്. ഫെബ്രുവരി 17നായിരുന്നു വിവാഹം. മാർച്ച് 18 ന് തിരിച്ചുപോകനിരിക്കെയാണ് മരണം അപകടത്തിന്റെ രൂപത്തിലെത്തിയത്.

ബന്ധുവീട്ടിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം സ്‌കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സാദിഖും ഭാര്യയും. അതേസമയം, പാരിപ്പള്ളിക്ക് സമീപം ക്ഷീരോത്പാദക സഹകരണ സംഘത്തിലെ ജോലികഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അജീഷും മിഥുനും. റോഡിൽ തെറിച്ചുവീണ നാലുപേരെയും കല്ലമ്പലം പോലീസെത്തിയാണ് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചത്. എങ്കിലും സാദിഖും അജീഷും മരിച്ചിരുന്നു.

ALSO READ- കൊച്ചിയിലെ ഹോട്ടലിൽ മദ്യം വിളമ്പാൻ വിദേശ വനിതകൾ; കേസെടുത്ത് എക്‌സൈസ്; മാനേജർ അറസ്റ്റിൽ

ഫൗസിയെയും മിഥുനെയും വിദഗ്ദ്ധ ചികിത്സയ്ക്കായി ബന്ധുക്കൾ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. അപകടകാരണം വ്യക്തമല്ല. പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

Exit mobile version