കള്ളന്മാരെ പേടിച്ച് വീട്ടമ്മ 20 പവന്‍ സ്വര്‍ണവും പണവും കുഴിച്ചിട്ടു: ദിവസങ്ങള്‍ കഴിഞ്ഞതോടെ സ്ഥലം മറന്നു, പോലീസെത്തി കുഴിച്ചെടുത്തു

ഓച്ചിറ: കള്ളന്മാരെ പേടിച്ച് വീട്ടമ്മ പറമ്പില്‍ കുഴിച്ചിട്ട സ്വര്‍ണാഭരണങ്ങളും പണവും രേഖകളും കണ്ടെടുത്ത് പോലീസ്. ഓച്ചിറയിലാണ് സംഭവം. ഓച്ചിറ ചങ്ങന്‍കുളങ്ങര കൊയ്പള്ളിമഠത്തില്‍ (ചന്ദ്രജ്യോതി) അജിതകുമാരി(65)യാണ് സ്വര്‍ണവും പണവും കുഴിച്ചിട്ടത്.

20 പവന്‍ സ്വര്‍ണ്ണം, 15,000 രൂപയും ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകളുമാണ് അജിത കുഴിച്ചിട്ടത്. എന്നാല്‍ എവിടെയാണ് കുഴിച്ചിട്ടതെന്ന് വീട്ടമ്മ മറന്നതിനാല്‍, പോലീസിന്റെ സഹായം തേടുകയായിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ഭര്‍ത്താവ് രാമവര്‍മത്തമ്പുരാനൊപ്പം ബന്ധുവീട്ടിലേക്ക് പോയപ്പോഴാണ് ഇവയെല്ലാം കുഴിച്ചിട്ടത്. ഏകമകന്‍ വിദേശത്താണ്. ബന്ധുവീട്ടില്‍ നിന്ന് തിരികെ വന്നപ്പോള്‍ രണ്ടുദിവസം ബാങ്ക് അവധിയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് കോവിഡ് ബാധിച്ചതിനാല്‍ സ്വര്‍ണവും പണവും തിരികെ എടുത്തില്ല. ദിവസങ്ങള്‍ കഴിഞ്ഞതോടെ കുഴിച്ചിട്ട സ്ഥലം മറന്നു. ബുദ്ധിമുട്ടാകുമോയെന്ന് ഭയന്ന് പോലീസില്‍ അറിയിച്ചില്ലെന്ന് അജിതകുമാരി പറയുന്നു.

ഇതിനിടെ പറമ്പുകുഴിച്ച് സ്വര്‍ണവും പണവും രേഖകളും കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് കഴിഞ്ഞദിവസം വാര്‍ഡ് അംഗം ആനേത്ത് സന്തോഷിനെ അറിയിച്ചു. വാര്‍ഡ് അംഗം ഇവരുമൊത്ത് ഓച്ചിറ പോലീസ് സ്റ്റേഷനില്‍ പോയി പരാതി നല്‍കുകയായിരുന്നു.

Exit mobile version