അതിജീവനയാത്ര! കൈ തണ്ടയില്‍ ഫോണ്‍ നമ്പര്‍ കുറിച്ചിട്ട് അമ്മ യാത്രയാക്കി: ജീവന്‍ രക്ഷിക്കാന്‍ 11കാരന്‍ ഒറ്റയ്ക്ക് നടന്നത് 1,200 കിലോമീറ്റര്‍ ദൂരം

അതിജീവനത്തിനായുള്ള വാര്‍ത്തകളാണ് യുക്രൈനില്‍ നിന്നും പുറത്തുവരുന്നത്. 12 ദിവസത്തിനിടെ 20 ലക്ഷം വരുന്ന യുക്രൈനിലെ സാധാരണക്കാരാണ്
ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മാത്രം മറ്റെല്ലാം വിട്ടെറിഞ്ഞ് അഭയാര്‍ത്ഥികളായത്.
ഐക്യരാഷ്ട്ര സഭ പുറത്ത് വിട്ടതിലാണ് യുദ്ധം മനുഷ്യ ജീവിതത്തിന് ഏല്‍പ്പിച്ച ആഘാതത്തിന്റെ കണക്കുകളുള്ളത്.

അതേസമയം, യുദ്ധമുഖത്തുനിന്ന് ജീവന്‍ രക്ഷിയ്ക്കാന്‍ ഒരു പതിനൊന്നുകാരന്‍ നടത്തിയ യാത്രയാണ് സൈബര്‍ ലോകത്ത് നിറയുന്നത്. 1,200 കിലോമീറ്റര്‍ ഒറ്റയ്ക്ക്
പലായനം ചെയ്താണ് ഹസന്‍ എന്ന ബാലന്‍ സ്ലോവാക്യലെത്തിയത്.

കൈ തണ്ടയില്‍ അമ്മ എഴുതിവെച്ച ബന്ധുവിന്റെ ഫോണ്‍ നമ്പറും, പാസ്പോര്‍ട്ടും, രണ്ട് ചെറിയ ബാഗുകളുമായി ഒറ്റയ്ക്ക് 1,200 കിലോമീറ്റര്‍ താണ്ടിയാണ് ഹസന്‍ സ്ലോവാക്യയിലെത്തിയത്. തലയ്ക്ക് മുകളിലിരമ്പുന്ന യുദ്ധവിമാനങ്ങള്‍, വെടിയൊച്ചകള്‍, യുദ്ധമെന്തെന്ന് അറിയാത്ത പ്രായത്തില്‍, യുദ്ധഭൂമിയില്‍ നിന്നുള്ള ഏകാന്ത യാത്ര.

മകനെങ്കിലും രക്ഷപ്പെടട്ടെ എന്ന ആഗ്രഹത്തോടെ അമ്മ യൂലിയ പിസെറ്റ്സ്‌കായയാണ് ഹസനെ യുക്രൈന്‍ വിടുന്ന അഭയാര്‍ത്ഥികളൊപ്പം സ്ലൊവാക്യയിലേക്ക് കയറ്റിവിട്ടത്. യൂലിയ പിസെറ്റ്സ്‌കായയുടെ അമ്മയ്ക്ക് ശാരീരിക വൈകല്യങ്ങളുണ്ട്. ഒപ്പം വാര്‍ധ്യകസഹജമായ അസുഖങ്ങളും. കിലോമീറ്ററുകള്‍ അകലെയുള്ള അഭയകേന്ദ്രങ്ങളിലേക്ക് അമ്മയെയും കൊണ്ടുള്ള യാത്ര ദുഷ്‌കരമാണ്. അതുകൊണ്ടാണ് അമ്മയെ പരിചരിച്ച് സ്വന്തം പട്ടണമായ സപോരിജിയയില്‍ തന്നെ കഴിയാമെന്ന് യൂലിയ പിസെറ്റ്സ്‌കായ തീരുമാനിച്ചത്.

യുദ്ധം തുടങ്ങി പതിനൊന്നാം ദിവസമാണ് സപോരിജിയയിലെ ആണവനിലയം പിടിച്ചെടുക്കാനുള്ള പോരാട്ടം ശക്തമാക്കിയത്. സ്ഫോടനങ്ങളും വെടിയൊച്ചകളും കനത്തതോടെ മകനെങ്കിലും രക്ഷപ്പെടട്ടെ എന്ന തീരുമാനത്തില്‍ ഹസനെ അഭയാര്‍ത്ഥി സംഘങ്ങള്‍ക്കൊപ്പം യാത്രയാക്കി. കൈ തണ്ടയില്‍ സ്ലോവാക്യയിലുള്ള ബന്ധുവിന്റെ ഫോണ്‍ നമ്പറും, പാസ്പോര്‍ട്ടും, രണ്ട് ചെറിയ ബാഗുകളും.

സ്ലോവാക്യന്‍ അതിര്‍ത്തിയില്‍ ഉക്രൈന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ നിന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കുട്ടിയെ കണ്ടപ്പോള്‍ ആദ്യം വിശ്വാസം വന്നില്ല. അവന്റെ കൈയിലുള്ള ഫോണ്‍ നമ്പറിന് നന്ദി, അധികാരികള്‍ക്ക് അവന്റെ ബന്ധുക്കളുമായി ബന്ധപ്പെടാന്‍ സാധിച്ചു. അവനെ കൂട്ടിക്കൊണ്ടുപോകാന്‍ തലസ്ഥാനമായ ബ്രാറ്റിസ്ലാവയില്‍ നിന്നും ബന്ധുക്കളെത്തി.

‘പുഞ്ചിരിയും നിര്‍ഭയത്വവും നിശ്ചയദാര്‍ഢ്യവും കൊണ്ട് എല്ലാവരുടെയും ഹൃദയം കീഴടക്കി… ഹസന്‍ ഒരു യഥാര്‍ത്ഥ ഹീറോയാണ്’- സ്ലൊവാക്യന്‍ ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ഫേസ്ബുക്കില്‍ കുറിച്ചു. യുക്രൈന്‍ യുദ്ധത്തിന്റെ പ്രതീകമായി സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ് ഹസന്‍.

Exit mobile version