കൊച്ചി: കൊട്ടാരക്കര സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കുറ്റം സമ്മതിച്ച് അറസ്റ്റിലായ സംവിധായകൻ ലിജു കൃഷ്ണ. പോലീസാണ് പ്രതി കുറ്റം സമ്മതിച്ചതായി അറിയിച്ചത്. പരാതിക്കാരിയായ യുവതിയുമൊത്തു ഒന്നിച്ച് താമസിച്ചിട്ടുണ്ടെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചു. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം തെളിവെടുപ്പിനായി കൊണ്ടുപോകും. അതിജീവിതയുടെ രഹസ്യമൊഴി ഇന്നു മജിസ്‌ട്രേട്ടിനു മുൻപിൽ രേഖപ്പെടുത്തും.
ലിജുവിനെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. ഇൻഫോപാർക്ക് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയതെങ്കിലും പീഡനം നടന്നതു തൃക്കാക്കര പോലീസ് സ്റ്റേഷന്റെ പരിധിയിലെ ഫ്‌ലാറ്റിലായതിനാൽ കേസ് അന്വേഷണച്ചുമതല തൃക്കാക്കര പോലീസിനു കൈമാറും.
ഇതിനിടെ, കേസിൽ അതിജീവിതയോടൊപ്പം ഉറച്ചുനിൽക്കുമെന്ന് വ്യക്തമാക്കി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്. ‘പടവെട്ട്’ എന്ന സിനിമയുമായി ബന്ധപ്പെട്ട് ലിജു കൃഷ്ണ എടുത്ത താത്ക്കാലിക അംഗത്വം റദ്ദ് ചെയ്തതായി ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ അറിയിച്ചു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രസിഡന്റ് രൺജി പണിക്കറും സെക്രട്ടറി ജി എസ് വിജയനുമാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
യുവതിക്ക് പിന്തുണയുമായി സിനിമയിലെ വനിത പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂസിസിയും രംഗത്തെത്തി. കേസ് തീർപ്പാക്കുന്നതുവരെ ലിജുവിനെ സിനിമ മേഖലയിൽ വിലക്കേർപ്പെടുത്തണമെന്നും എല്ലാ ഫിലിം ബോഡികളിലെയും അംഗത്വം റദ്ദാക്കണമെന്നും ഡബ്ല്യൂസിസി ആവശ്യപ്പെട്ടു.
ലിജു കൃഷ്ണയുടെ ആദ്യ സംവിധാന സംരംഭമാണ് പടവെട്ട്. സണ്ണി വെയ്ൻ നിർമ്മിക്കുന്ന ബിഗ്ബജറ്റ് ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. മലബാർ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന സിനിമയുടെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായിട്ടുണ്ട്. രണ്ടാം ഘട്ട ഷൂട്ടിങിനിടെയാണ് പോലീസ് ലൊക്കേഷനിലെത്തി സംവിധായകനെ അറസ്റ്റ് ചെയ്തത്. തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്.
തനിക്കു നേരിടേണ്ടിവന്ന ക്രൂര പീഡനത്തെക്കുറിച്ച് വിമൺ എഗെയ്ൻസ്റ്റ് സെഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെ യുവതി തുറന്നു പറഞ്ഞിരിക്കുകയാണ്. പ്രണയം നടിക്കുകയും വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. സിനിമയുടെനിർമ്മാണ ആവശ്യങ്ങൾക്ക് വേണ്ടി വാടകക്കെടുത്ത വീട്ടിൽ വച്ച്ാണ് പീഡനത്തിന് ഇരയാക്കുന്നത്.
ഇയാൾ പലപ്രാവശ്യം ബലപ്രയോഗത്തിലൂടെ ഇയാളുടെ പീഡനം തുടർന്നു. അതിനിടെ ഗർഭച്ഛിദ്രത്തിന് വിധേയയായെന്നും ഇത് മാനസികവും ശാരീരികവുമായി തന്നെ തളർത്തിയെന്നുമാണ് യുവതി പറയുന്നത്. 60 കിലോ ഭാരമുണ്ടായിരുന്ന താനിപ്പോൾ 32 കിലോ ആയി. നേരെ ഇരിക്കാനോ നടക്കാനോ കഴിയാത്ത നിലയിലാണ് താനെന്നും ആരോഗ്യം നഷ്ടപ്പെട്ടെന്നും യുവതി പറയുന്നു.