വിദ്യാർത്ഥികൾക്ക് യൂണിഫോമും ഹാജറും നിർബന്ധമാക്കില്ല; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സ്‌കൂളുകളിൽ ഹാജർ കർശനമാക്കില്ലെന്നും വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും പഠനത്തിനുമാണ് പ്രാധാന്യമെന്നും വിദ്യാർത്ഥികളുടെ സാഹചര്യം അനുസരിച്ച് സ്‌കൂളിൽ എത്താമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ സ്‌കൂളുകളിൽ ഇന്നും നാളെയുമായി നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ തിരുവനന്തപുരം എസ്എംവി സ്‌കൂളിൽ എത്തിയതായിരുന്നു മന്ത്രി.

കുട്ടി സ്‌കൂളിൽ വരണമോ എന്ന് തീരുമാനിക്കേണ്ടത് രക്ഷിതാക്കളാണ്. ഹാജർ നിർബന്ധമാക്കും എന്ന് പറഞ്ഞിട്ടില്ല. പഠനം പൂർത്തിയാക്കാൻ ക്ലാസിൽ കുട്ടികൾ വരേണ്ടതാണ്. പാഠഭാഗങ്ങൾ പൂർത്തിയാക്കാത്ത അധ്യാപകർക്കെതിരെ നടപടിയെടുക്കും. എല്ലാ അധ്യാപകരും നിശ്ചയിച്ച പാഠഭാഗങ്ങൾ തീർക്കാനുള്ള പരിശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ആകെ 47 ലക്ഷം വിദ്യാർത്ഥികൾ ഉണ്ട്. ഭൂരിഭാഗം പേരും തിങ്കളാഴ്ച മുതൽ സ്‌കൂളുകളിൽ എത്തി തുടങ്ങുമെന്നാണ് പ്രതീക്ഷ.യൂണിഫോം നിർബന്ധമാക്കില്ല. ഇനി കേവലം ഒരു മാസമാണ് സ്‌കൂൾ ഉണ്ടാവുക. ഈ സമയത്തേക്ക് പുതിയ യൂണിഫോം കിട്ടിയെന്ന് വരില്ല. അതുകൊണ്ടുതന്നെ യൂണിഫോമിന്റെ കാര്യത്തിൽ നിർബന്ധം ഉണ്ടാവില്ല.എന്നാൽ യൂണിഫോം ഉള്ളവർ അവ ധരിക്കണം. ബസുകളിലും മറ്റു സ്ഥലങ്ങളിലും വിദ്യാർത്ഥികളെ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

 

 

 

 

 

 

Exit mobile version