മരിച്ചെന്ന് കരുതിയ അമ്മ ഒരു പതിറ്റാണ്ടിന് ശേഷം വീഡിയോ കോളില്‍: അമ്മത്തണല്‍ തേടി സൗരവ് ബംഗാളില്‍ നിന്ന് കേരളത്തിലേക്ക്‌; പുന:സമാഗമത്തിന് വേദിയൊരുക്കി പുഷ്പഗിരി മെഡിക്കല്‍ കോളേജ്

തിരുവല്ല: മരിച്ചുവെന്ന് ഉറപ്പിച്ച അമ്മയെ ഒരു പതിറ്റാണ്ടിന് ശേഷം കണ്ടുമുട്ടി മകന്‍.
12 വര്‍ഷത്തിന് ശേഷമാണ് വീഡിയോ കോളിലൂടെയാണ് പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിലുള്ള സൗരവ് തന്റെ അമ്മയെ കാണുന്നത്. നഷ്ടപ്പെട്ടെന്ന് കരുതിയ അമ്മയെ തിരികെ കൂട്ടാന്‍ പശ്ചിമ ബംഗാളില്‍ നിന്ന് കേരളത്തിലേക്ക് വണ്ടി കയറുകയാണ് സൗരവ്.

12 വര്‍ഷത്തിന് ശേഷം സ്‌നേഹനിര്‍ഭരമായ കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കിയത്
തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആണ്. വീഡിയോ കോളില്‍ കണ്ട മകനെ ഒന്ന് പുണരാന്‍, സ്നേഹം പങ്കുവെയ്ക്കാന്‍ കണ്ണുനട്ട് കാത്തിരിക്കുകയാണ് കേരളത്തിലുള്ള ലോകി സര്‍ക്കാര്‍ എന്ന അമ്മ.

മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്കിടെ ആശുപത്രി വാര്‍ഡില്‍ നിന്ന് സിസ്റ്റര്‍ ജോയലിന്റെ ഫോണിലൂടെയാണ് ലോകി തന്റെ മൂത്തമകന്‍ സൗരവിന്റെ മുഖം കണ്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള കൂടിക്കാഴ്ചയായിരുന്നു അത്.

ഒരു പതിറ്റാണ്ടില്‍ അധികമായുള്ള കാത്തിപ്പാണ് സൗരവിന്, അതെങ്കിലും രക്തം രക്തത്തെ തിരിച്ചറിഞ്ഞു. അമ്മയെ കണ്ടെത്താനായി പല സംസ്ഥാനങ്ങളിലും അലഞ്ഞുതിരിഞ്ഞ് ഒടുവില്‍ സ്‌ക്രീനില്‍ അമ്മയുടെ മുഖം തെളിഞ്ഞപ്പോല്‍ സൗരവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി, വാക്കുകള്‍ ഇടറി.

11 മാസമായി ലോകി സര്‍ക്കാര്‍ പെരുമ്പാവൂരിലെ ബദനി സ്നേഹാലയത്തിലെ മാനസികാരോഗ്യ ചികിത്സയിലായിരുന്നു. ഇതിനിടെ മഞ്ഞപ്പിത്തം പിടിപെട്ടു, കൂടെ പിത്താശായക്കല്ലും. തുടര്‍ന്നാണ് പുഷ്പഗിരി മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഡോ. മനോജ് ഗോപാലിന്റെ ചികിത്സയും പരിചരണവും ലോകിക്ക് ആശ്വാസമായി.

ബംഗാളി മാത്രം സംസാരിക്കുന്ന ലോകിയുമായി കൊല്‍ക്കത്തയില്‍ മുന്‍പ് താമസിച്ചിരുന്ന ഡോക്ടറുടെ ബന്ധു സംസാരിച്ചു. ആരോഗ്യം വീണ്ടെടുത്ത ലോകി നാടിനെ കുറിച്ച്, കുടുംബത്തെ കുറിച്ച് തന്റെ ഭൂതകാലത്തെ കുറിച്ച് സംസാരിച്ചു. ലോകി പറഞ്ഞ സ്ഥലങ്ങള്‍ ഇന്റര്‍നെറ്റില്‍ അന്വേഷിച്ച് തപാല്‍ അഡ്രസ് കണ്ടെത്തി, ലോകിയുടെ കുടുംബത്തെ കണ്ടെത്തി. തുടര്‍ന്ന് നമ്പര്‍ വാങ്ങി മകനെ വീഡിയോ കോളില്‍ ബന്ധപ്പെടുകയായിരുന്നു.

Read Also: എട്ട് മാസത്തെ സമ്പാദ്യം, അഞ്ച് കുട്ട നാണയങ്ങള്‍! സ്വന്തം സ്‌കൂട്ടറെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി യുവാവ്; നല്ല മാതൃകയ്ക്ക് കൈയ്യടിച്ച് സോഷ്യല്‍ ലോകം

മാനസിക നില തെറ്റിയ അവസ്ഥയിലുള്ള ലോകിയെ ഒരു വര്‍ഷം മുന്‍പാണ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ബദനി സ്നേഹാലയത്തിലെത്തിച്ചു. മാനസികാരോഗ്യ ചികിത്സ നല്‍കി വരികയായിരുന്നു. ഇപ്പോള്‍ മകനേയും നാടിനേയും കുറിച്ചുള്ള പുതിയ പ്രതീക്ഷകള്‍ ലോകിയുടെ രോഗമുക്തിക്ക് വേഗം കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെഡിക്കല്‍ കോളേജിലെ ചികിത്സ പൂര്‍ത്തിയായതിനാല്‍ ലോകിയെ ഞായറാഴ്ച ബദനി സ്നേഹാലയത്തിലേക്ക് തിരിച്ചെത്തിക്കും. അടുത്തയാഴ്ച ലോകിയെ കൂട്ടാന്‍ സൗരവ് എത്തുമെന്ന് അറിയിച്ചിട്ടുള്ളത്.

Exit mobile version