പ്രതിഷേധക്കാര്‍ക്കും പോലീസ് സംരക്ഷണം വേണം; ഭക്തര്‍ക്ക് എതിരെ നടപടിയുണ്ടായാല്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കില്ല; ശോഭാ സുരേന്ദ്രന്‍

ശബരിമലയില്‍ ഐജി മനോജ് എബ്രഹാമിനെ ചുമതലയേല്‍പ്പിച്ചത് ഗൂഢലക്ഷ്യത്തോടെയെന്നു ശോഭാ സുരേന്ദ്രന്‍.

പമ്പ: ശബരിമലയില്‍ ഐജി മനോജ് എബ്രഹാമിനെ ചുമതലയേല്‍പ്പിച്ചത് ഗൂഢലക്ഷ്യത്തോടെയെന്നു ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി വരുന്നവര്‍ക്ക് മാത്രമല്ല സമരം ചെയ്യുന്നവര്‍ക്കും പോലീസ് സുരക്ഷയൊരുക്കണമെന്നും ശോഭാ സുരേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ശബരിമലയില്‍ സമരം ചെയ്യുന്ന ഭക്തര്‍ക്ക് എതിരെ നടപടിയുണ്ടായാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും ശോഭ പറയുന്നു. ഐജി മനോജ് എബ്രഹാമിന് ശബരിമലയില്‍ ചുമതല നല്‍കിയത് ഗൂഢലക്ഷ്യത്തോടെയാണെന്നും ഭക്തരെ തല്ലിച്ചതക്കാനാണ് മുഖ്യമന്ത്രി പോലീസിന് നല്‍കിയിട്ടുള്ള നിര്‍ദേശമെന്നും ശോഭ ആരോപിച്ചു.

നിലയ്ക്കല്‍ പന്തല്‍ പൊളിച്ച് മാറ്റിയത് ഇതിനെതുടര്‍ന്നതാണെന്നും ശോഭ പറഞ്ഞു. അതേസമയം പോലീസിന്റെ അലംഭാവം മൂലം ശബരിമല സന്ദര്‍ശനത്തിനിടെ ആന്ധ്രാ സ്വദേശിനികളായ വനിതകള്‍ പാതിവഴിയില്‍ നിന്ന് തിരിച്ചിറങ്ങി. സ്വാമി അയ്യപ്പന്‍ റോഡില്‍ കുറച്ചുദൂരം പോയതോടെ പോലീസ് ഇവര്‍ക്ക് സുരക്ഷയൊരുക്കിയില്ല. ഇതോടെ ഒരു വിഭാഗം വിശ്വാസികള്‍ ഇവരെ തടയുകയായിരുന്നു.

ആന്ധ്രാ സ്വദേശിനിയായ മാധവിയും കുടുംബവുമാണ് പരമ്പരാഗതപാതയില്‍ നിന്ന് തിരിച്ചിറങ്ങിയത്. നേരത്തെ ശബരിമലയിലേക്ക് പോകാനെത്തിയ യുവതിയെ പത്തനംതിട്ടയില്‍ ഒരു സംഘമാളുകള്‍ തടഞ്ഞിരുന്നു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞത്.

Exit mobile version