തൊഴിലുറപ്പ് ജോലിയ്ക്ക് വിട, അര്‍ച്ചന ഇനി സ്‌റ്റെതസ്‌കോപ്പ് അണിഞ്ഞ് ഡോക്ടറായി എത്തും

അടിമാലി: തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന അര്‍ച്ചന ഇനി സ്‌റ്റെതസ്‌കോപ്പ് അണിഞ്ഞ് ഡോക്ടറായെത്തും. മാങ്കുളം താളുംകണ്ടം ഗോത്രവര്‍ഗകുടിയിലെ അര്‍ച്ചന ബൈജുവാണ് നീറ്റില്‍ മികച്ച വിജയം നേടി ഡോക്ടറാവാന്‍ തയ്യാറെടുക്കുന്നത്. എസ്.ടി. വിഭാഗത്തില്‍ 24-ാം റാങ്കാണ് അര്‍ച്ചന നേടിയിരിക്കുന്നത്. അര്‍ച്ചന ബൈജു മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടി.

കുട്ടന്‍പുഴ റെയ്ഞ്ചിനുകീഴിലെ സെക്ഷന്‍ ഫോറസ്റ്റര്‍ ബൈജു അയ്യപ്പന്റെ മകളാണ് അര്‍ച്ചന. ചെറുപ്പം മുതല്‍ പഠിക്കാന്‍ മിടുക്കി. ഡോക്ടറാകണമെന്നായിരുന്നു അന്നുമുതല്‍ ആഗ്രഹം. വീട്ടുകാരും അര്‍ച്ചനയ്ക്ക് പിന്തുണയായി നിന്നു. ഏഴാംക്ലാസ് വരെ മാങ്കുളത്താണ് പഠിച്ചത്. തുടര്‍ന്ന്, കോതമംഗലത്തും. കൂമ്പന്‍പാറ ഫാത്തിമമാതയിലായിരുന്നു പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസം. പ്ലസ്ടുവിന് 89 ശതമാനം മാര്‍ക്ക്. തുടര്‍ന്ന്, ആലപ്പുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ എന്‍ട്രന്‍സ് പരിശീലനം.

ഇതിനിടെയാണ് അമ്മ രാധയുടെ കൂടെ തൊഴിലുറപ്പിനുപോയാലോ എന്ന ആശയം വരുന്നത്. തുടര്‍പഠനത്തിന് അത് സഹായകരമാകുമെന്ന് കരുതി. തുടര്‍ന്ന്, തൊഴില്‍ കാര്‍ഡില്‍ പേരുചേര്‍ത്ത് ജോലിക്കുപോയിത്തുടങ്ങി. രാത്രി മണിക്കൂറുകളോളം പഠിക്കും. ക്ലാസില്ലാത്ത ദിവസം തൊഴിലുറപ്പിനുപോകും.

ആദിവാസി മന്നാന്‍ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥിനിയാണ് അര്‍ച്ചന. അര്‍ച്ചനയുടെ ചേച്ചി കോഴിക്കോട്ട് ഫിസിയോ തെറാപ്പിയില്‍ മാസ്റ്റര്‍ ഡിഗ്രി വിദ്യാര്‍ഥിനിയാണ്.

Exit mobile version