കേന്ദ്ര റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരം; മീഡിയ വൺ ചാനലിന് ഏർപ്പെടുത്തിയ വിലക്ക് വീണ്ടും പ്രാബല്യത്തിൽ; ഹർജി തള്ളി ഹൈക്കോടതി, സംപ്രേക്ഷണം നിർത്തി

കൊച്ചി: മീഡിയ വൺ ചാനലിന് കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് വീണ്ടും പ്രാബല്യത്തിൽ വന്നു. സംപ്രേക്ഷണ വിലക്ക് നീക്കാനാവശ്യപ്പെട്ട് മാധ്യമം ബ്രോഡ്കാസ്റ്റ് ലിമിറ്റഡ് നൽകിയ ഹർജി ഹൈക്കോടതി തളളിയതോടെയാണ് വീണ്ടും വിലക്ക് പ്രാബല്യത്തിൽ വന്നത്. കോടതി വിധിയെ മാനിച്ച് സംപ്രേക്ഷണം നിർത്തുന്നതായി ചാനൽ മാനേജ്‌മെന്റ് അറിയിച്ചു.

മുമ്പ് തിങ്കളാഴ്ച വരെ വിലക്കിന് കോടതി സ്റ്റേ നൽകിയിരുന്നു. അതേസമയം, ഇത് രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണെന്നും കോടതി ഇടപെടരുതെന്നും കേന്ദ്രം കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചിരുന്നു. ഒപ്പം മീഡിയ വണിലെ ജീവനക്കാരും കേരള പത്രപ്രവർത്തക യൂണിയനും കേസിൽ കക്ഷിചേരുന്നതിനെയും കേന്ദ്രം എതിർത്തിരുന്നു.

ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട രേഖകൾ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടായിരുന്നു ഉത്തരവ്. ഇതിനുപിന്നാലെ ഇന്ന് പ്രത്യേകം സീൽ ചെയ്ത കവറിൽ ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചതിന്റെ രേഖകൾ കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിലെ വിവരങ്ങൾ ഗുരുതരമാണെന്ന് കോടതി നിരീക്ഷിക്കുകയും ഇതിന് പിന്നാലെയാണ് മാധ്യമത്തിന്റെ ഹർജി തള്ളുകയും ചെയ്തത്.

ALSO READ- രണ്ട് തവണ ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റീവ് എന്നുറപ്പാക്കി; വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവായി; യാത്ര മുടങ്ങിയതോടെ വീണ്ടും പരിശോധിച്ചപ്പോൾ നെഗറ്റീവ്; പരാതിയുമായി കുടുംബം

സുരക്ഷയുമായി ബന്ധപ്പെട്ട മാർഗരേഖകൾ കേന്ദ്ര സർക്കാർ പുന:പരിശോധിക്കാറുണ്ടെന്നും അതനുസരിച്ച് മാത്രമേ തീരുമാനങ്ങളെടുക്കൂ എന്നും കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനാണ് മീഡിയ വൺ മാനേജ്മെന്റ് തീരുമാനം എന്നാണ് ലഭ്യമായ വിവരം.

Exit mobile version