രാത്രിയില്‍ കുട്ടി ഒറ്റയ്ക്ക് ബസില്‍: ഉള്ളില്‍ തോന്നിയ സംശയം സത്യമായി; വീട് വിട്ടിറങ്ങിയ കുട്ടിയെ സുരക്ഷിതമായി എത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജാഗ്രത, അഭിനന്ദനം

നെടുങ്കണ്ടം: കാണാതായ കുട്ടിയെ കണ്ടെത്തി നല്‍കിയത് കെഎസ്ആര്‍ടിസി കണ്ടക്ടറുടെ നിര്‍ണായക ഇടപെടല്‍. ഇടുക്കി നെടുങ്കണ്ടത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്കുളള അവസാനത്തെ ട്രിപ്പിലാണ് തനിച്ച് യാത്ര ചെയ്യുന്ന 11 വയസ്സുകാരനെ കണ്ടക്ടര്‍ ശ്രദ്ധിച്ചതാണ് വഴിത്തിരിവായത്. തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടര്‍ എസ് ഷാജി, ഡ്രൈവര്‍ കെഎം ജയമോന്‍ എന്നിവരുടെ സമയോചിത ഇടപെടലാണ് ഗുണകരമായത്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം.

ഇടുക്കി നെടുങ്കണ്ടത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്കുളള അവസാനത്തെ കെഎസ്ആര്‍ടിസി രാത്രി ഒമ്പത് മണിക്ക് കട്ടപ്പനയെത്തും. ശനിയാഴ്ച രാത്രി 9.15ന് കട്ടപ്പനയില്‍ നിന്ന് പുറപ്പെട്ട് കുറച്ച് ദൂരമെത്തിയപ്പോഴാണ് കണ്ടക്ടര്‍ ഷാജി രാത്രി സമയത്ത് ഒറ്റയ്ക്ക് ഒരു ആണ്‍കുട്ടി യാത്ര ചെയ്യുന്നത് ശ്രദ്ധിച്ചത്.

അടുത്തെത്തി വിവരം തിരക്കി. നെടുങ്കണ്ടത്താണ് വീടെന്നും കോട്ടയത്തേയ്ക്ക് പോവുകയാണെന്നുമായിരുന്നു മറുപടി. വാക്കുകളിലെ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധിച്ച അദ്ദേഹം ഡ്രൈവര്‍ ജയമോനെ വിവരമറിയിച്ച് വാഹനം നിര്‍ത്തിയിട്ടശേഷം പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂം നമ്പരായ 112ലേയ്ക്ക് വിളിച്ചു.

പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ഏറ്റവും അടുത്തുളള കട്ടപ്പന പോലീസ് സ്റ്റേഷനിലേയ്ക്ക് വിവരമറിയിച്ചു. മിനിറ്റുകള്‍ക്കുളളില്‍ കണ്ടക്ടറുടെ നമ്പരിലേയ്ക്ക് കട്ടപ്പന പോലീസ് സ്റ്റേഷനില്‍ നിന്നു വിളിയെത്തി.

”ഞങ്ങളിതാ വരുന്നു, ഒരു ഫോട്ടോ അയയ്ക്കുന്നുണ്ട്, ബസിലുളളത് ഈ കുഞ്ഞു തന്നെയാണോ എന്ന് പരിശോധിച്ച്, സുരക്ഷിതനായി നിര്‍ത്തൂ, നെടുങ്കണ്ടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കുട്ടിയെ കാണാതായിട്ടുണ്ട്”- അവര്‍ പറഞ്ഞു. അഞ്ച് മിനിറ്റിനുളളില്‍ കട്ടപ്പന പോലീസ് സ്റ്റേഷനിലെ വാഹനം ഇരുപതേക്കറിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബസിന് സമീപമെത്തി.

Read Also:ഉറുമ്പുകള്‍ക്കായി ക്ഷേത്രവും ഉറുമ്പച്ചന്‍ പ്രതിഷ്ഠയും: 400 വര്‍ഷത്തെ ചരിത്രം പറയുന്ന ഉറുമ്പച്ചന്‍ കോട്ടം

വല്ലാതെ പരിഭ്രമിച്ചിരുന്ന കുട്ടിയെ ആശ്വസിപ്പിച്ച് നിറഞ്ഞ ചിരിയോടെ പോലീസുകാര്‍ സ്‌നേഹപൂര്‍വ്വം കൂടെക്കൂട്ടി. കുടുംബ വഴക്കിനെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിയതായിരുന്നു അവന്‍. നെടുങ്കണ്ടം പോലീസില്‍ അറിയിച്ച് കുട്ടിയെ സുരക്ഷിതമായി വീട്ടുകാര്‍ക്കരുകില്‍ എത്തിച്ചു.

പോലീസിന്റെയും ബസ് ജീവനക്കാരുടെയും അതിവേഗ ഇടപെടലും കരുതലും വ്യക്തമാക്കി യാത്രക്കാരിലൊരാള്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവയ്ച്ചിരുന്നു. കുട്ടി നാടുവിടാന്‍ തുടങ്ങിയതാണെന്ന് മനസിലാക്കിയ സഹയാത്രക്കാര്‍ ചോദ്യശരങ്ങളുമായി വളഞ്ഞപ്പോള്‍ അവരെ ശാസിച്ച് കുട്ടിയ്ക്ക് സ്വസ്ഥതയോടെ കാവലൊരുക്കിയ ബസ് ജീവനക്കാര്‍ക്ക് പ്രത്യേകം നന്ദി. എസ്.ഐ രഘു.സി, സി.പി.ഒമാരായ ഷാനവാസ് ഖാന്‍.എം, അരുണ്‍കുമാര്‍.കെ.എസ് എന്നിവരാണ് വിവരമറിഞ്ഞയുടന്‍ ഓടിയെത്തിയ കട്ടപ്പന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍.

മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിനു വീട്ടുകാര്‍ വഴക്കു പറഞ്ഞതിനെ തുടര്‍ന്നാണ് പതിനൊന്നുവയസ്സുകാരന്‍ വീടുവിട്ട് ഇറങ്ങിയത്. വീട്ടിനടുത്തുള്ള വഴിയില്‍ നിന്ന് ബൈക്കിലും കാറിലും ലിഫ്റ്റ് ചോദിച്ച് കയറിയും കുറച്ചുദൂരം നടന്നും ലോക്കല്‍ ബസിലുമായാണ് ഈ ആറാംക്ലാസുകാരന്‍ കട്ടപ്പനയിലെത്തിയത്. അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കയറുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ അറിയിച്ചതിനു പിന്നാലെയാണ് കണ്ടക്ടര്‍ കുട്ടിയുടെ കാര്യം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്നത്.

Exit mobile version