വിവാഹപ്പിറ്റേന്ന് വധുവിന്റെ 30 പവൻ സ്വർണവും പണവുമായി മുങ്ങിയ വരൻ പിടിയിൽ

പത്തനംതിട്ട : അടൂരിൽ വിവാഹത്തിൻറെ പിറ്റേദിവസം വധുവിന്റെ സ്വർണവും പണവുമായി മുങ്ങിയ വരൻ അറസ്റ്റിൽ. കായംകുളം ഫയര്‍‌സ്റ്റേഷന് സമീപം തെക്കേടത്ത് തറയിൽ അസറുദ്ദീൻ റഷീദാണ് അറസ്റ്റിലായത്. വധുവിന്റെ പിതാവിൻറെ പരാതിയിൽ പൊലീസ് വിശ്വാസ വഞ്ചനക്കാണ് കേസെടുത്തത്.

മന്ത്രി സഭായോഗം ഇന്ന്; കോവിഡ് നിയന്ത്രണങ്ങൾ ചർച്ചയ്ക്ക് 

ഇക്കഴിഞ്ഞ ജനുവരി 20നാണ് അടൂർ സ്വദേശിയായ യുവതിയും ഇയാളും തമ്മിലുള്ള വിവാഹം നടന്നത്. ആദിക്കാട്ടുകുളങ്ങര എസ്.എച്ച് ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം. ഇരു ജമാഅത്തുകളുടെയും കാർമികത്വത്തിൽ അസറുദ്ദീനും പഴകുളം സ്വദേശിനിയുമായുള്ള വിവാഹം മതാചാര പ്രകാരമാണ് നടന്നത്. തുടർന്ന് ആദ്യരാത്രിക്കായി വരനും വധുവും വധുവിൻറെ വീട്ടിലെത്തി. തുടർന്ന് 31 ന് പുലർച്ചെ മൂന്നു മണിയോടെ സുഹൃത്തിന് ഒരു അപകടം പറ്റിയെന്നും ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലേക്ക് അയാളെ കൊണ്ടു പോകണമെന്നും പറഞ്ഞാണ് അസറുദ്ദീൻ പഴകുളത്തെ വധുഗൃഹത്തിൽ നിന്നും ഇറങ്ങുന്നത്.

അസറുദ്ദീൻ റഷീദ് പോയി കഴിഞ്ഞ് മൊബൈൽ ഫോണിലേക്ക് വിളിച്ചപ്പോൾ ആദ്യ ഫോൺ എടുത്ത് ആശുപത്രിയിലേക്ക് പോയികൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. പിന്നീട് ഫോൺ സ്വിച്ച്ഡ് ഓഫായി. തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിൽ വധുവിൻറെ 30 പവൻറെ ആഭരണങ്ങളിൽ പകുതിയും വിവാഹത്തിന് നാട്ടുകാർ സംഭാവന നൽകിയ 2.75 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി മനസ്സിലായി. പൊലീസ് അന്വേഷണത്തിൽ അസറുദ്ദീൻ രണ്ട് വർഷം മുൻപ് ആലപ്പുഴ ചേപ്പാട് സ്വദേശിനിയായ യുവതിയെയും വിവാഹം കഴിച്ചതായി കണ്ടെത്തിയിട്ടുണ്ട്‌

Exit mobile version