‘അവരൊന്നും ചെയ്തിട്ടില്ല, സഹായിക്കുക മാത്രമാണ് ചെയ്തത്’: യുവാക്കള്‍ കുറ്റക്കാരല്ലെന്ന് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍

കോഴിക്കോട്: കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളായ ഫെബിന്‍ റാഫിയും ടോം തോമസും കുറ്റക്കാരല്ലെന്ന് പെണ്‍കുട്ടികള്‍. അവരൊന്നും ചെയ്തിട്ടില്ലെന്ന് പെണ്‍കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

യുവാക്കള്‍ സഹായിക്കുക മാത്രമാണ് ചെയ്തതെന്നും കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നും പെണ്‍കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു. സി.ഡബ്ല്യൂ.സി യോഗം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളോടായിരുന്നു പെണ്‍കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ചു വിശദീകരണം നല്‍കിയത്. അതിനിടെ പോലീസ് കണ്ടെത്തിയ പെണ്‍കുട്ടികളില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

മദ്യം നല്‍കി പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫെബിന്‍ റാഫി, ടോം തോമസ് എന്നിവരെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം. ഇരുവര്‍ക്കുമെതിരെ പോക്‌സോ ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read Also: എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം! ധാരാളം ഭീഷണികള്‍ ഉണ്ടെന്ന് രാമസിംഹന്‍

കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ഫെബിന്‍ റാഫി സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞ ദിവസം ഓടി രക്ഷപ്പെട്ടത്. ഒന്നര മണിക്കൂറോളം നേരത്തെ തിരച്ചിലിന് ശേഷം പിടികൂടിയ ഫെബിന്‍ റാഫിയെയും സ്റ്റേഷനിലുണ്ടായിരുന്ന ടോം തോമസിനെയും വൈദ്യ പരിശോധനയ്ക്ക് ശേഷം രാത്രി പത്തോടെ പോക്‌സോ കോടതിയില്‍ ഹാജരാക്കി. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഫെബിന്‍ റാഫിക്കെതിരെ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയതിനും കേസെടുത്തിട്ടുണ്ട്.

ചില്‍ഡ്രന്‍സ് ഹോമില്‍ സുരക്ഷ ഇല്ലെന്നും മാനസിക സമ്മര്‍ദ്ദമുണ്ടെന്നും ആറു പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. കുട്ടികള്‍ ചില്‍ഡ്രന്‍സ് ഹോമില്‍ സുരക്ഷിതരല്ലെന്നും മകളെ വീട്ടിലേക്ക് കൊണ്ടു പോകാന്‍ അനുവദിക്കണമെന്നും കാണിച്ച് ഒരു പെണ്‍കുട്ടിയുടെ അമ്മ കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. ആ കത്ത് കലക്ടര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി.

Exit mobile version