കൈയ്യിൽ പണമില്ല, ഫോൺ നഷ്ടമായെന്ന് പറഞ്ഞു, ഹോട്ടലിൽ റൂം എടുക്കാനെത്തിയത് ആൺകുട്ടികൾ; കോഴിക്കോട് നിന്ന് കാണാതായ ഒരു പെൺകുട്ടി കൂടി പിടിയിൽ

കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികളിൽ ഒരാളെ കൂടി പോലീസ് തെരച്ചിലിൽ കണ്ടെത്തി. ഇതോടെ കാണാതായ ആറുപേരിൽ രണ്ട് പേരെയാണ് പോലീസിന് കണ്ടെത്താനായത്. മൈസൂരുവിലെ മാണ്ഡ്യയിൽ വെച്ചാണ് രണ്ടാമത്തെ പെൺകുട്ടിയെ കണ്ടെത്തിയത്. ഒരാളെ വ്യാഴാഴ്ച തന്നെ കണ്ടെത്തിയിരുന്നു. കാണാതായ കുട്ടികളിൽ രണ്ടുപേർ ഈ മാസം 25-ന് ചിൽഡ്രൻസ് ഹോമിൽ എത്തിയതാണ്. മറ്റു നാലുപേർ ഒരു മാസത്തിനിടയിലും എത്തിയവരാണ്.

ഒടുവിൽ കണ്ടെത്തിയ പെൺകുട്ടി മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്നെന്ന് പോലീസ് പറയുന്നു. ഇവരെ കോഴിക്കോട്ടെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. മറ്റ് നാല് പെൺകുട്ടികളും അധികം ദൂരമൊന്നും പോവാൻ സാധ്യതയില്ലെന്നാണ് പോലീസ് വിലയിരുത്തുന്നത്.

കുട്ടികളുടെ കയ്യിൽ പണമില്ലാത്തതിനാൽ വഴിയിൽ പരിചയപ്പെട്ടവരിൽ നിന്ന് കടം വാങ്ങിയും മറ്റുമാണ് യാത്ര. അതുകൊണ്ട് തന്നെ മറ്റുള്ളവരേയും ഉടൻ പോലീസിന് കണ്ടെത്താനാവുമെന്നാണ് പ്രതീക്ഷ. ഇവരെ കണ്ടെത്താനും കണ്ടെത്തിയവരെ നാട്ടിലെത്തിക്കാനുമായി കേരള പോലീസിന്റെ രണ്ട് സംഘങ്ങൾ ബംഗളൂരുവിലേക്ക് പോയിട്ടുണ്ട്.

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും റിപ്പബ്ലിക്ക് ഡേ ആഘോഷത്തിനിടേയായിരുന്നു കെട്ടിടത്തിന് മേൽ കോണി വെച്ച് ആറ് പേർ രക്ഷപ്പെട്ടത്. ഇവർ പിന്നീട് ബെംഗളൂരുവിൽ എത്തിയെന്ന വിവരം പോലീസിന് ലഭിക്കുകയായിരുന്നു.

also read- വളർത്തുനായയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി; വീണ് പരിക്കേറ്റ യുവതിയെ രക്ഷിക്കാൻ ഒടുവിൽ അഗ്നിരക്ഷാസേനയെത്തി

ഇതിനിടെ, പെൺകുട്ടികളെത്തിയെന്ന് സ്ഥിരീകരിച്ച ഹോട്ടലിലേക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് യുവാക്കൾ എത്തി മുറി അന്വേഷിച്ചിരുന്നു. പിന്നീട് ഉച്ചയ്ക്ക് രണ്ടരയോടെ വീണ്ടും വന്ന് തിരിച്ചറിയൽ കാർഡ് കാണിച്ച് മുറി ബുക്കുചെയ്യാനൊരുങ്ങി. കുറച്ച് സന്ദർശകരുണ്ടാകുമെന്നും അറിയിച്ചു. അധികം താമസിയാതെ ആറു പെൺകുട്ടികൾ ലോബിയിലേക്ക് കയറിവന്നു.

തിരിച്ചറിയൽ കാർഡ് ചോദിച്ചപ്പോൾ കൈയിലില്ലെന്നും എല്ലാവരുടെയും മൊബൈൽ ഫോൺ കളവുപോയെന്നുമായിരുന്നു മറുപടി. ഇതോടെ ജീവനക്കാർക്ക് സംശയംതോന്നി. കേരളത്തിൽനിന്ന് പെൺകുട്ടികളെ കാണാതായത് സംബന്ധിച്ച് നേരത്തേ മലയാളി സംഘടനാ പ്രവർത്തകർ ഹോട്ടലുകാർക്ക് മുന്നറിയിപ്പുനൽകിയിരുന്നു. തുടർന്ന് ഹോട്ടൽ ജീവനക്കാർ മഡിവാള പോലീസിനെയും കെഎംസിസി, എംഎംഎ പ്രവർത്തകരെയും വിവരമറിയിച്ചു.

‘also read- ബ്രോ ഡാഡി’ ചെയ്തതിന് നന്ദി, അല്ലെങ്കിൽ ഞാൻ ഒറ്റപ്പെട്ട് പോയേനെ പൃഥ്വിരാജിനോട് ഒമർ ലുലു

ഇതിനിടെ പെൺകുട്ടികൾ ഇറങ്ങി ഓടാൻ ശ്രമിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റ് അടച്ചെങ്കിലും അഞ്ചുപേർ സമീപത്തെ മതിൽചാടി രക്ഷപ്പെടുകയായിരുന്നു. മൊബൈൽ ഫോൺ നഷ്ടമായെന്നു പറഞ്ഞാണ് പെൺകുട്ടികൾ സഹായം തേടിയതെന്നാണ് യുവാക്കൾ അറിയിച്ചത്.

Exit mobile version