ശബ്ദം തെളിവായി, ദിലീപിന്റെ സഹോദരന് വേണ്ടി പണം ചെലവഴിച്ച ശരത് തന്നെ വിഐപി; ദിലീപിന്റെ സുഹൃത്തിനെ തിരിച്ചറിഞ്ഞ് അന്വേഷണസംഘം; വഴിത്തിരിവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിഐപി എന്ന് ആരോപിക്കപ്പെടുന്നയാൾ ദിലീപിന്റെ സുഹൃത്ത് ശരത് ജി നായർ തന്നെയെന്ന് അന്വേഷണസംഘം കണ്ടെത്തി. ഹോട്ടൽ, ട്രാവൽ ഏജൻസി ബിസിനസ് നടത്തുന്ന ശരത്ത് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. ഇയാളെ ചോദ്യം ചെയ്യാൻ പോലീസ് വിളിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല.

തുടർന്ന് ശരത്തിന്റെ ആലുവയിലെ വീട്ടിലെ റെയ്ഡിന് ശേഷമാണ് പോലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്. സംവിധായകൻ ബാലചന്ദ്രകുമാർ ഉന്നയിച്ച വിഐപി ശരത്താണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയത്. നിലവിൽ ഇയാൾ ഒളിവിലാണെന്നും ശരത്തിലേക്ക് എത്താൻ സഹായമായത് ശബ്ദസന്ദേശമാണെന്നും അന്വേഷണസംഘം അറിയിച്ചു.

ശരത്തിന്റെ ഫോൺ കുറച്ച് ദിവസങ്ങളായി സ്വിച്ച് ഓഫ് ആയിരുന്നു. ഇക്കാര്യം ശരത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരും സ്ഥിരീകരിച്ചു. അറസ്റ്റ് ഭയന്ന് ഇയാൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

നേരത്തെ, വിഐപിയെന്ന് സംശയിക്കുന്നവരിൽ ശരത്തിന്റെ പേരും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് വിഐപി. ദിലീപിന്റെ സഹോദരൻ അനൂപ് നിർമ്മിച്ച സിനിമയുടെ ധനസഹായ പങ്കാളി കൂടിയായിരുന്നു ശരത്. കാവ്യ മാധവൻ അദ്ദേഹത്തെ ‘ഇക്ക’ എന്നാണ് വിളിച്ചിരുന്നതെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു.

Also Read-‘ഞങ്ങള്‍ വഴി പിരിയുന്നു, സ്വകാര്യതയെ മാനിക്കണം’, ധനുഷും ഐശ്വര്യയും വിവാഹമോചിതരാകുന്നു

മാത്രമല്ല, ദിലീപിന്റെ സഹോദരിയുടെ മകൻ ശരത് അങ്കിൾ വന്നിട്ടുണ്ടെന്നു പറയുന്നത് താൻ കേട്ടിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായകമാണ് ശരതിനെ തിരിച്ചറിഞ്ഞതെന്ന് അന്വേഷണ സംഘം കരുതുന്നു. നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ വിഐപിക്ക് പങ്കുണ്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.

Exit mobile version