മോന്‍സണിന്റെ മ്യൂസിയത്തിലുള്ള രണ്ട് നാണയങ്ങളും കുന്തവും മാത്രം പുരാവസ്തു: ശബരിമല ചെമ്പോലയടക്കം ബാക്കിയെല്ലാം വ്യാജം

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കൈവശമുള്ള 10 വസ്തുക്കള്‍ പരിശോധിച്ചതില്‍ രണ്ടെണ്ണത്തിന് മാത്രം പുരാവസ്തു മൂല്യമുള്ളൂ എന്ന് കണ്ടെത്തി. ശബരിമല ചെമ്പോല എന്ന് മോന്‍സന്‍ അവകാശപ്പെട്ട വസ്തുകള്‍ അടക്കമുള്ളവ വ്യാജമാണെന്നാണ് കണ്ടെത്തല്‍.

മ്യൂസിയത്തിലുണ്ടായിരുന്ന രണ്ട് നാണയങ്ങളും ഒരു കുന്തവും മാത്രമാണ് പുരാവസ്തു മൂല്യമുള്ള വസ്തുക്കളെന്നും കണ്ടെത്തി. ആര്‍ക്കിയോളജി സര്‍വേ ഓഫ് ഇന്ത്യയാണ് പരിശോധനാ ഫലം അന്വേഷണ സംഘത്തിന് കൈമാറിയത്.

ചെമ്പോല സംബന്ധിച്ച പരിശോധന നടത്തിയത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ നിയോഗിച്ച സമിതിയാണ്. ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ചെമ്പോല പുരാവസ്തുവല്ലെന്ന റിപ്പോര്‍ട്ടാണ് അന്വേഷണത്തിനൊടുവില്‍ എഎസ്‌ഐ തയ്യാറാക്കിയിരിക്കുന്നത്.

Read Also: വിനോദയാത്ര സംഘത്തിന്റെ ഡ്രൈവര്‍ക്ക് അപസ്മാരം: യാത്രക്കാരെ സുരക്ഷിതരാക്കി പത്ത് കിലോമീറ്ററോളം ബസ് ഓടിച്ച് യുവതി

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചെമ്പോലയെന്നാണ് മോന്‍സന്‍ ഇതേക്കുറിച്ച് പറഞ്ഞിരുന്നത്. എന്നാല്‍ ഈ ചെമ്പോലയ്ക്ക് പുരാവസ്തു മൂല്യമില്ലെന്നാണ് റിപ്പോര്‍ട്ടില്‍ എഎസ്‌ഐ പറയുന്നത്.

ചെമ്പോലയടക്കം മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന പത്ത് വസ്തുക്കളാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അപ്പീല്‍ കമ്മിറ്റി പരിശോധിച്ചത്. ഈ പരിശോധനയില്‍ രണ്ട് വെള്ളിനാണയങ്ങള്‍ക്ക് മാത്രമാണ് പുരാവസ്തു മൂല്യമുള്ളത്. ഇത് യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസ് കൈപ്പറ്റിയ നാണയം എന്ന രീതിയിലാണ് മോന്‍സന്‍ അവതരിപ്പിച്ചിരുന്നത്.

എന്നാല്‍ ഇവ ഏത് കാലഘട്ടത്തിലെ നാണയങ്ങളാണെന്ന് തറപ്പിച്ച് പറയാന്‍ കഴിയില്ലെങ്കിലും ഇതിന് പുരാവസ്തു മൂല്യമുണ്ടെന്നാണ് കണ്ടെത്തല്‍. മോന്‍സന്റെ മ്യൂസിയത്തിലുണ്ടായിരുന്ന മരപ്പിടിയുള്ള കുന്തത്തിനും പുരാവസ്തു മൂല്യമുണ്ടെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്.

Exit mobile version