കൊച്ചി:എറണാകുളം ലോ കോളേജിലെ എസ്എഫ്ഐ കൊടിമരം തകർക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും സംഘവും മതിൽ ചാടുന്ന വീഡിയോ പുറത്തുവിട്ട് എസ്എഫ്ഐ.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാൻ, കൊച്ചി നഗരസഭയിലെ വാത്തുരുത്തി ഡിവിഷനിലെ കൗൺസിലർ ടിബിൻ ദേവസ്യം എന്നിവർ എസ്എഫ്ഐ കൊടിമരം തകർക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
ഇവരെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാൻ, കെ.എസ്.യു കളമശേരി മണ്ഡലം പ്രസിഡൻറ് കെഎം കൃഷ്ണലാൽ എന്നിവരാണ് മറ്റ് പ്രതികൾ. എറണാകുളം സൌത്തിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജറാക്കി റിമാൻറ് ചെയ്തു. എസ്എഫ്‌ഐ ലോ കോളേജ് യൂണിറ്റ് സെക്രട്ടറിയുടെ പരാതിയിലാണ് അറസ്റ്റ്. ശനിയാഴ്ച പുലർച്ചെ രാത്രി ഒന്നര മണിയോടെയാണ് കോളേജിന്റെ മതിൽ ചാടിക്കടന്ന് കെ.എസ്.യു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊടിമരം തകർക്കുകയും, പ്രചരണ സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തത്.
എസ്എഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റിയാണ് വീഡിയോ പുറത്തുവിട്ടത്. അക്രമത്തിന് തൊട്ടുമുൻപ് ഇരുവരും എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്, ഹൈബ് ഈഡൻ എംപി എന്നിവർക്കൊപ്പമുണ്ടായിരുവെന്ന് എസ്എഫ്ഐ ആരോപിച്ചു.
കൊടിമരം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഡിസിസി പ്രസിഡൻറും പൊലീസുകാരും ഉള്ള ഒരു ഗ്രൂപ്പിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാൻ തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. സംഭവം അറിഞ്ഞ് കോളേജിൽ പൊലീസ് ഡോക് സ്‌ക്വാഡും, ഫോറൻസിക് വിഭാഗവും പരിശോധന നടത്തി.