പൂണൂലിട്ട് കാവി ഷാളും ധരിച്ച് തൊഴുകൈയ്യോടെ ഹോമ കുണ്ഡത്തിന് മുമ്പില്‍; ഹിന്ദുആചാര പ്രകാരം രാമസിംഹനായി അലി അക്ബര്‍

തിരുവനന്തപുരം: സംവിധായകന്‍ അലി അക്ബര്‍ ഇസ്ലാം മതം ഉപേക്ഷിച്ച് ഔദ്യോഗികമായി ഹിന്ദു മതാചാര പ്രകാരം രാമസിംഹനായി. അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എഎച്ച്പി) മുന്‍ നേതാവും ഹിന്ദു സേവാ കേന്ദ്രം നേതാവുമായ പ്രതീഷ് വിശ്വനാഥാണ് രാമസിംഹനായി മാറിയത് ഫേസ്ബുക്കില്‍ കുറിച്ചത്.

‘ചരിത്രം ആവര്‍ത്തിക്കുന്നു, അലി അക്ബര്‍ രാമസിംഹനായി’, എന്നാണ് പ്രതീഷ് വിശ്വനാഥ് ഫേസ്ബുക്കില്‍ എഴുതിയത്. ഘര്‍ വാപസി എന്ന ഹാഷ് ടാഗും കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.

പൂണൂലിട്ട് വെള്ള തുണിയും കാവി ഷാളും ധരിച്ച് അലി അക്ബര്‍ ഹോമ കുണ്ഡത്തിന് മുമ്പില്‍ ഇരിക്കുന്ന ചിത്രവും കുറിപ്പിന്റെ കൂടെ പങ്കുവെച്ചിട്ടുണ്ട്. ഭാര്യ ലൂസിയാമ്മയും അലി അക്ബറിന്റെ കൂടെയുണ്ട്.

ഫേസ്ബുക്ക് ലൈവിലൂടെയാണ് അലി അക്ബര്‍ നേരത്തെ മതം മാറിയ കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നത്. ഇനി മുതല്‍ താനും കുടുംബവും ഭാരതീയ സംസ്‌കാരത്തിലായിരിക്കും ജീവിക്കുകയെന്ന് അലി അക്ബര്‍ പറഞ്ഞു.

ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് മുതല്‍ വലിച്ചെറിയുന്നതായും ഇനി മുതല്‍ രാമസിംഹന്‍ എന്ന പേരിലായിരിക്കും താന്‍ അറിയപ്പെടുകയെന്നും അലി അക്ബര്‍ വ്യക്തമാക്കി. സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ മരണ വാര്‍ത്തക്ക് താഴെ ചിരിക്കുന്ന ഇമോജിയിട്ടതില്‍ പ്രതിഷേധിച്ചാണ് മതം മാറുന്നതെന്നാണ് അലി അക്ബര്‍ അറിയിച്ചത്.

ഇതിനെതിരെ പ്രതികരിച്ച തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിന് മുപ്പത് ദിവസത്തെ വിലക്ക് ലഭിച്ചതായും ഫേസ്ബുക്കിന്റെ തലപ്പത്ത് ജിഹാദികള്‍ കൂടുക്കൂട്ടിയിരിക്കുകയാണെന്നും അലി അക്ബര്‍ ആരോപിച്ചു.

തന്റെ ഏറ്റവും പുതിയ സിനിമയായ ‘പുഴ മുതല്‍ പുഴ വരെ’-യില്‍ സംവിധായകന്റെ പേര് രാമസിംഹന്‍ എന്നായിരിക്കുമെന്നും നിര്‍മ്മാതാവിന്റെ ടൈറ്റിലില്‍ അലി അക്ബര്‍ എന്ന് തന്നെ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version