പെണ്ണുകാണലും വിവാഹവും ഒരേദിനം; ബ്രോക്കർ കമ്മീഷനും ചെലവും വാങ്ങി സ്വന്തം വീട്ടിലേക്ക് പോയ നവവധുവിനെ പിന്നെ കണ്ടില്ല; തട്ടിപ്പിൽ അകപ്പെട്ടത് അമ്പതോളം പേർ

കൊഴിഞ്ഞാമ്പാറ: പാലക്കാട് കേന്ദ്രീകരിച്ച് വിവാഹത്തട്ടിപ്പ് നടത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. പെണ്ണുകാണാൻ വിളിച്ചുവരുത്തി യുവതിയെ കാട്ടിക്കൊടുത്തശേഷം വിവാഹത്തട്ടിപ്പ് നടത്തിയ സംഭവത്തിൽ തൃശ്ശൂർ വാണിയമ്പാറ പൊട്ടിമട പുല്ലംപാടംവീട്ടിൽ എൻ സുനിൽ (40), പാലക്കാട് കേരളശ്ശേരി മണ്ണാൻപറമ്പ് അമ്മിണിപൂക്കാട് വീട്ടിൽ വി കാർത്തികേയൻ (40), വടക്കഞ്ചേരി കുന്നംകാട് കാരക്കൽ വീട്ടിൽ രാമചന്ദ്രന്റെ ഭാര്യ സജിത (32), കാവിൽപ്പാട് ദേവീ നിവാസിൽ ദാമോദരന്റെ ഭാര്യ ദേവി (60), കാവശ്ശേരി ചുണ്ടക്കാട് അബ്ദുൾ കരീമിന്റെ ഭാര്യ സഹീദ (36) എന്നിവരെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്. ൽ അഞ്ചുപേർകൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.

ഡിസംബർ 12നാണ് തമിഴ്‌നാട് സ്വദേശിയായ യുവാവ് തട്ടിപ്പിനിരയായത്. തമിഴ്നാട്ടിലെ മാര്യേജ് ബ്യൂറോയിലൂടെ വിവാഹത്തിനായി ആലോചനക്ഷണിച്ച തമിഴ്‌നാട് സേലം പോത്തനായകം പാളയത്തുള്ള മണികണ്ഠനെ (38) തട്ടിപ്പ് സംഘം ഗോപാലപുരം അതിർത്തിയിലെ അമ്പലത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പെണ്ണുകാണലിനായാണ് യുവാവ് എത്തിയത്. ആദ്യവിവാഹബന്ധം വേർപെട്ട് രണ്ടാംവിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു മണികണ്ഠൻ.

അമ്പലത്തിലെത്തിയ മണികണ്ഠനോട് സജിതയെ വധുവാണെന്ന് പരിചയപ്പെടുത്തി. പിന്നീട് പെണ്ണിന്റെ അമ്മയ്ക്ക് അസുഖമായതിനാൽ ഇന്നുതന്നെ വിവാഹം നടത്താമെന്ന് അറിയിച്ചു. ഗോപാലപുരത്തെ തന്നെ ആളൊഴിഞ്ഞ അമ്പലത്തിൽ വിവാഹം നടത്തുകയും ചെയ്തു.

തുടർന്ന് വിവാഹച്ചെലവ്, ബ്രോക്കർ കമ്മിഷൻ എന്നീ ചെലവുകളുടെ തുകയായി ഒന്നരലക്ഷം രൂപ സംഘം കൈപ്പറ്റുകയും ചെയ്തു. വിവാഹം കഴിഞ്ഞ അന്നുതന്നെ സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന സുനിലും പോയി. അടുത്തദിവസം സജിതയുടെ അമ്മയ്ക്ക് അസുഖമാണെന്നുപറഞ്ഞ് ഇരുവരും നാട്ടിലേക്ക് തിരികെ മടങ്ങി.

Also Read-നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന് നൽകിയ ഉന്നതൻ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാൾ; ഈ വിഐപിയെ കാവ്യ വിളിച്ചത്’ഇക്ക’ എന്ന്

പിന്നീട് ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഒരാഴ്ച കഴിഞ്ഞിട്ടും ഇവരെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ മണികണ്ഠനും സുഹൃത്തുക്കളും ഗോപാലപുരത്തെത്തി അന്വേഷിച്ചത്. എന്നാൽ അന്വേഷണത്തിൽ അത്തരത്തിൽ ആരുംതന്നെ ഈ പ്രദേശത്തില്ലെന്ന മറുപടിയാണ് ലഭിച്ചതോടെയാണ് സംശയമുയർന്നത്.

തട്ടിപ്പിനിരയായെന്ന സംശയം ബാക്കിയായതോടെ ഡിസംബർ 21-ന് കൊഴിഞ്ഞാമ്പാറ പോലീസിൽ മണികണ്ഠൻ പരാതി നൽകി. തുടർന്ന്, കൊഴിഞ്ഞാമ്പാറ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലാവുന്നത്.

ഈ സംഘം സമാന രീതിയിൽ അമ്പതോളംപേരെ പറ്റിച്ചിട്ടുണ്ടെന്ന് പ്രതികൾ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Also Read-ഇടതുകാലിനെ കവർന്ന് അസുഖം; വലതുകാലിലും രോഗബാധ; മീൻവിറ്റ് കുടുംബം പോറ്റി അനിൽ കുമാർ; സുമനസുകൾ കനിയണം ജീവിതം കരുപ്പിടിപ്പിക്കാൻ

ഇൻസ്പെക്ടർ എം ശശിധരന്റെ നേതൃത്വത്തിൽ എസ്‌ഐ വി ജയപ്രസാദ്, എഎസ്‌ഐ സിഎം കൃഷ്ണദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ആർ വിനോദ് കുമാർ, എ മണികണ്ഠൻ, സിവിൽ പോലീസ് ഓഫീസർ എസ് പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Exit mobile version