കലാകാരി ആയതുകൊണ്ടാണ് മോണ്‍സണ്‍ വിളിച്ചപ്പോള്‍ വീട്ടില്‍ പോയത്: ഫ്രോഡാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ പോകില്ലായിരുന്നു; അദ്ദേഹത്തിന്റെ മരുന്നുകൊണ്ട് അസുഖവും മാറിയിരുന്നു, ഇഡി ചോദ്യം ചെയ്തതില്‍ പ്രതികരിച്ച് നടി ശ്രുതി ലക്ഷ്മി

കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസില്‍ ഇഡി തന്നെ ചോദ്യം ചെയ്തതില്‍ പ്രതികരിച്ച് നടി ശ്രുതി ലക്ഷ്മി. മോന്‍സണുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇഡി തന്നോട് ചോദിച്ചതെന്ന് ശ്രുതി ചോദ്യം ചെയ്യലിന് ശേഷം പ്രതികരിച്ചു.

കലാകാരി എന്ന നിലയില്‍ പ്രോഗ്രാമിന് വിളിച്ചത് കൊണ്ടു മാത്രമാണ് മോണ്‍സന്റെ വീട്ടില്‍ പോയത്. മോന്‍സണ്‍ മാവുങ്കല്‍ ഫ്രോഡാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവിടെ പോകില്ലായിരുന്നുവെന്നും ശ്രുതി വ്യക്തമാക്കി. അദ്ദേഹം മരുന്നു തന്നപ്പോള്‍ അസുഖം ഭേദമായതായും നടി പറഞ്ഞിരുന്നു.

മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ നടന്ന പിറന്നാളാഘോഷത്തില്‍ നൃത്ത പരിപാടി അവതരിപ്പിച്ചത് ശ്രുതി ആയിരുന്നു. ശ്രുതിയുമായി മോന്‍സണ്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ഇ.ഡി നോട്ടീസ് അയച്ചത്.

മുടികൊഴിച്ചിലുമായി ബന്ധപ്പെട്ട് മോന്‍സണിന്റെ അടുത്ത് താന്‍ ചികിത്സ തേടിയിരുന്നതായി ശ്രുതി ലക്ഷ്മി നേരത്തെ വെളിപ്പെടുത്തിയിരുന്നു. പുരാവസ്തു വാങ്ങുന്നതും വില്‍ക്കുന്നതുമായി ബന്ധപ്പെട്ട മോന്‍സന്റെ സാമ്പത്തിക കൈമാറ്റത്തില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.

താനും മോന്‍സന്‍ മാവുങ്കലും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഒരാളുടെ ജീവിതം തകര്‍ക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ശ്രുതി പറഞ്ഞിരുന്നു.

”ചില പരിപാടികള്‍ അദ്ദേഹത്തിന് വേണ്ടി ചെയ്തിട്ടുണ്ട് എന്നല്ലാതെ അദ്ദേഹവുമായി എനിക്ക് അടുത്ത ബന്ധമൊന്നുമില്ല. നന്നായി പെരുമാറുന്ന ആളാണ് മോന്‍സന്‍. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ പിന്നാമ്പുറങ്ങള്‍ ചികയാന്‍ പോയിട്ടില്ല. അദ്ദേഹത്തെക്കുറിച്ച വാര്‍ത്തകള്‍ കേട്ടപ്പോള്‍ ഞെട്ടലാണ് തോന്നിയത്. അദ്ദേഹത്തെപ്പോലൊരാള്‍ക്ക് എങ്ങനെയാണിതിനൊക്കെ കഴിയുന്നത് എന്ന് മനസ്സിലാവുന്നില്ല.

ഡോക്ടറാണെന്ന് തെറ്റിദ്ധരിച്ചാണ് മോന്‍സന്റെ അടുക്കല്‍ താന്‍ പോയത്. മുടികൊഴിച്ചില്‍ ചികിത്സിച്ച് ഭേദമാക്കിയത് അദ്ദേഹമാണ്. എന്നാല്‍ അദ്ദേഹം ഡോക്ടറല്ല എന്ന വാര്‍ത്ത തന്നെ ഞെട്ടിച്ചുകളഞ്ഞു.

കുടുംബമായിട്ടാണ് പരിപാടികള്‍ക്ക് പോയത്. അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. വളരെ നല്ല കുടുംബമായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹത്തില്‍നിന്ന് ഇതുവരെ ഒരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞെങ്കില്‍ അപ്പോള്‍ത്തന്നെ ആ സൗഹൃദം ഉപേക്ഷിക്കുമായിരുന്നു”.- ശ്രുതി പറഞ്ഞു.

പ്രാഥമിക ഘട്ടത്തില്‍ ശ്രുതി ലക്ഷ്മിയില്‍ നിന്നു മൊഴിയെടുക്കുക മാത്രമാണു ലക്ഷ്യമെന്നാണ് വിവരം. കള്ളപ്പണ കേസ് അന്വേഷിക്കാന്‍ ഹൈക്കോടതി ഇഡിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇയാളുമായി ഇടപാടുകള്‍ നടത്തിയിട്ടുള്ളവരെ വിളിച്ചു വരുത്തിയിരിക്കുന്നത്. കേസില്‍ ഇഡി അന്വേഷണം ശക്തമാക്കുകയാണ്.

‘അദ്ദേഹം ഒരു ഡോക്ടര്‍ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചില്‍. അത് സാധാരണ മുടി കൊഴിച്ചില്‍ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളില്‍ ചികില്‍സിച്ചിട്ടു മാറാത്ത അസുഖം അദ്ദേഹം മരുന്നു തന്നപ്പോള്‍ മാറി. അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു. ഡോക്ടര്‍ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു’ മോന്‍സന്‍ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ നടിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

‘ഡോക്ടറെകുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അദ്ഭുതമാണ് തോന്നുന്നത്. ഞങ്ങളോടെല്ലാം വളരെ നല്ല പെരുമാറ്റം ആയിരുന്നു. അദ്ദേഹവുമായി പണമിടപാടുകളോ പുരാവസ്തുക്കള്‍ വാങ്ങുകയോ ചെയ്തിട്ടില്ല. ഏല്ലാവരോടും വളരെ നന്നായിട്ടു പെരുമാറിയിട്ടുള്ള ആളാണ് മോന്‍സന്‍ മാവുങ്കല്‍. പരിപാടികള്‍ക്ക് പേയ്മെന്റ് കൃത്യമായി തരും. ആര്‍ട്ടിസ്റ്റുകള്‍ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാന്‍ ഒരു പരിപാടിക്ക് പോകുമ്പോള്‍ പ്രതിഫലത്തേക്കാള്‍ കൂടുതല്‍ സുരക്ഷിതമായി തിരികെ വീട്ടില്‍ എത്തുക എന്നുള്ളതിനാണ് മുന്‍ഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടെ കിട്ടി’ നടി പറയുന്നു.

‘അതുകൊണ്ടാണ് പിന്നീടും അദ്ദേഹം വിളിച്ചപ്പോള്‍ പരിപാടികള്‍ക്കു പോയത്. അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടാകും. ഞങ്ങളും കുടുംബമായിട്ടാണ് പോകുന്നത്. അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. വളരെ നല്ല കുടുംബമായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹത്തില്‍ നിന്ന് ഇതുവരെ ഒരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ല. തട്ടിപ്പുകാരനാണെന്ന് അറിഞ്ഞെങ്കില്‍ അപ്പോള്‍ത്തന്നെ ആ സൗഹൃദം ഉപേക്ഷിക്കുമായിരുന്നു’ എന്നാണ് വിവാദങ്ങളോട് ശ്രുതി ലക്ഷ്മി പ്രതികരിച്ചത്.

മോന്‍സണ്‍ മാവുങ്കലുമായി തനിക്കൊരു ബന്ധവുമില്ലെന്നും ശ്രുതി ലക്ഷ്മി പ്രതികരിച്ചിരുന്നു. താനുമായി അടുപ്പമുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും നടി പറഞ്ഞിരുന്നു. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട നൃത്തപരിപാടികളില്‍ പങ്കെടുത്തതും മറ്റു മെഗാ ഷോകളില്‍ പരിപാടി അവതരിപ്പിച്ചതുമാണ് മോന്‍സനുമായുള്ള ഏക ബന്ധമെന്നും ശ്രുതി ലക്ഷ്മി വിവാദങ്ങളോട് പ്രതികരിച്ചു.

Exit mobile version