തന്റെ കുഞ്ഞിന്റെ ഓമനമുഖം കാണാനോ പേരുചൊല്ലി വിളിക്കാനോ കഴിയാതെ ആ അമ്മ യാത്രയായി; തകര്‍ന്നത് കുടുംബത്തിന്റെ രണ്ടുവര്‍ഷത്തെ പ്രതീക്ഷ!

കൊണ്ടോട്ടി: തന്റെ കുഞ്ഞിന്റെ ഓമനമുഖം കാണാനോ പേരുചൊല്ലി വിളിക്കാനോ കഴിയാതെ പ്രമീള യാത്രയായി. ഇതോടെ കുടുംബത്തിന്റെ രണ്ടുവര്‍ഷത്തെ പ്രതീക്ഷയാണ് തകര്‍ന്നടിഞ്ഞത്. പ്രസവത്തോടെ രണ്ടു വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു മുതുവല്ലൂര്‍ മാനേരി പുളിയങ്ങാടന്‍ കൊറ്റന്റെ മകളും കൊളത്തൂര്‍ സുബാഷിന്റെ ഭാര്യയുമായ പ്രമീള.

അമ്മ ആദ്യമായി പേരുചൊല്ലി വിളിക്കണമെന്ന ആഗ്രഹത്തില്‍ മകന് പേരിടാതെ തന്നെ കുടുംബം കാത്തിരിക്കുകയായിരുന്നു. 2019 ഡിസംബര്‍ 27-നായിരുന്നു പ്രമീള മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവസമയത്ത് വയറിനുള്ളില്‍ രക്തം കട്ടപിടിച്ചുവെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ആശുപത്രി അധികൃതര്‍ കുടുംബത്തെ അറിയിച്ചു. തുടര്‍ന്നുനല്‍കിയ അനസ്‌തേഷ്യയില്‍ പ്രമീളയ്ക്ക് ബോധം നഷ്ടമാകുകയായിരുന്നു.

മഞ്ചേരിയില്‍നിന്ന് പ്രമീളയെ തൊട്ടടുത്ത ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും ഒരു മാസത്തിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും പ്രമീളയുടെ അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ല. അബോധാവസ്ഥയില്‍ പ്രമീള രണ്ടു വര്‍ഷമായി കിടപ്പില്‍ തുടരുകയായിരുന്നു. ഇതിനിടെ സര്‍ക്കാര്‍ ജോലിയും ഇവരെ തേടിയെത്തി. എന്നാല്‍ അതും നഷ്ടമായി. ലാബ് അസിസ്റ്റന്റ് ആയാണ് ജോലി ലഭിച്ചത്. എന്നാല്‍ ഈ സന്തോഷവും പ്രമീള അറിഞ്ഞില്ല. അമ്മ: കാളി. സഹോദരങ്ങള്‍: സുബ്രഹ്മണ്യന്‍, സുമേശ്, സുലോചന, ഉഷ.

Exit mobile version