ധീരുവുമായി പ്രണയത്തിൽ, ഒളിച്ചോടി താമസിക്കാൻ വീടും വാങ്ങി; ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ വമ്പൻ ട്വിസ്റ്റ്; യഥാർഥ പ്രതി രേഷ്മയുടെ കാമുകൻ ധീരു

തൃശൂർ: ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യ നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിൽ വീടിന് പിന്നിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വീണ്ടും ട്വിസ്റ്റ്. ഭർത്താവിനെ കമ്പിവടി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന ഭാര്യ രേഷ്മ ബീവിയുടെ മൊഴിയാണ് കള്ളമാണെന്ന് തെളിഞ്ഞിരിക്കുന്നത്.

Also Read-പിങ്ക് പോലീസ് പരസ്യവിചാരണ ചെയ്ത കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ല; കുട്ടി കരഞ്ഞത് ആൾക്കൂട്ടം കണ്ടിട്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ; വിമർശനം

രേഷ്മയുടെ കാമുകനാണു കൊലപാതകം നടത്തിയതെന്നും മൃതദേഹം കുഴിച്ചുമൂടിയതെന്നും പോലീസ് കണ്ടെത്തി. സ്വർണാഭരണ നിർമാണത്തൊഴിലാളിയായ ബംഗാൾ ഹുബ്ലി ഫരീദ്പൂർ സ്വദേശി മൻസൂർ മാലിക്ക് (40) ആണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ കാണാനില്ലെന്നു കാട്ടി ഭാര്യ രേഷ്മ ബീവി (40) പോലീസിനു പരാതി നൽകുകയും ചെയ്തിരുന്നു. പിന്നീട് എട്ടുദിവസത്തിന് ശേഷം പോലീസ് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ തന്നെ രേഷ്മയുടെ വാദങ്ങളിൽ പൊരുത്തക്കേടുകൾ അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നു. ചോദ്യം ചെയ്തപ്പോൾ ഭർത്താവ് തന്റെ അടിയേറ്റു മരിച്ചെന്നും തങ്ങളുടെ തന്നെ തൊഴിലാളിയായ ബംഗാൾ സ്വദേശി ധീരുവിന്റെ (33) സഹായത്തോടെ മൃതദേഹം കുഴിച്ചിട്ടെന്നുമാണ് രേഷ്മ മൊഴി നൽകിയത്.

എന്നാൽ, ഇരുവരെയും വിശദമായി ചോദ്യം ചെയ്തതോടെ യാഥാർഥ്യം മറനീക്കി പുറത്തുവരികയായിരുന്നു. താനും ധീരുവും അടുപ്പത്തിലായിരുന്നുവെന്നു രേഷ്മ സമ്മതിച്ചു. ഒന്നിച്ചു ജീവിക്കാൻ വേണ്ടി തന്റെ സമ്മതത്തോടെ ധീരു മാലിക്കിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്നും രേഷ്മ പറഞ്ഞു. ഇരുവരും ഒന്നിച്ചു ജീവിക്കാൻ വേണ്ടി സ്വന്തമായി വീടുവാങ്ങിയെന്ന സൂചനയും പോലീസിനു ലഭിച്ചിട്ടുണ്ട്.

Exit mobile version