പോലീസുകാരന്‍ വിവാഹ ദിനത്തില്‍ തൂങ്ങിമരിച്ചു; തലേന്ന് നടത്തിയ സത്കാരത്തില്‍ പുഞ്ചിരിയോടെ സജീവമായി നിന്ന വിനീഷിന്റെ വിയോഗം ഞെട്ടിക്കുന്നത്

ചീമേനി: പോലീസുകാരനായ യുവാവിനെ വിവാഹദിനത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് എ.ആര്‍. ക്യാമ്പിലെ പോലീസ് കോണ്‍സ്റ്റബിള്‍ ആലന്തട്ടയിലെ പി.ടി. വിനീഷിനെ (30) ആണ് വീടിന് മുകളിലെ മുറിയോട് ചേര്‍ന്ന് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച വൈകീട്ട് ആലന്തട്ടയിലെ വീട്ടില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ചെറിയ തോതില്‍ സത്കാരം നടത്തിയിരുന്നു. രാത്രി 11 മണിവരെ വിനീഷ് അതില്‍ സജീവമായി പങ്കെടുത്തിരുന്നു. പുഞ്ചിരിയോടെ നടന്ന വിനീഷിന്റെ വിയോഗം പ്രദേശവാസികളെയും വീട്ടുകാരെ പോലും ഞെട്ടിക്കുന്നതാണ്. ഞായറാഴ്ച തൃക്കരിപ്പൂരിനടുത്തുള്ള ഓഡിറ്റോറിയത്തിലാണ് കല്യാണം നടത്താനിരുന്നത്.

രാവിലെ ആറുമണിക്ക് സഹോദരനാണ് മുകളിലെ മുറിയുടെ പുറത്ത് തൂങ്ങിമരിച്ചനിലയില്‍ വിനീഷിനെ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ കല്യാണം കഴിഞ്ഞെത്തുന്നവര്‍ക്കുവേണ്ടി പഴങ്ങളും പലഹാരങ്ങളുമെല്ലാം നേരത്തെതന്നെ വിനീഷിന്റെ നേതൃത്വത്തില്‍ കരുതിവെച്ചിരുന്നു. അച്ഛന്‍: വേണുഗോപാലന്‍ (മുന്‍ നഗരസഭാ ജീവനക്കാരന്‍). അമ്മ: ശാരദ. സഹോദരന്‍: വിശാഖ്. ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പരിശോധനയ്ക്കായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version