സര്‍ക്കാര്‍ ചിറകുകളേകി, അവര്‍ അഞ്ച് പേരും പറന്നുയര്‍ന്നു; സ്വപ്‌നം യാഥാര്‍ഥ്യമാക്കിയതിന് നന്ദിയറിയിച്ച് വൈമാനികരായെത്തി

തിരുവനന്തപുരം: അവര്‍ സ്വപ്‌നം കണ്ടു, സ്വപ്‌നത്തിലേക്ക് പറന്നുയരാന്‍ സര്‍ക്കാര്‍ ചിറകുകളേകി. പട്ടിക വിഭാഗത്തില്‍ പെട്ട അഞ്ച് വിദ്യാര്‍ഥികളും തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ നിന്നും വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിതായി പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.

വയനാട് സ്വദേശി ശരണ്യ, കണ്ണൂര്‍ സ്വദേശി സങ്കീര്‍ത്തന, കോഴിക്കോട് സ്വദേശി വിഷ്ണു പ്രസാദ്, ആലപ്പുഴ സ്വദേശി ആദിത്യന്‍, തിരുവനന്തപുരം സ്വദേശി രാഹുല്‍ എന്നിവര്‍ വിജയകരമായി സര്‍ക്കാരിന്റെ സഹായത്തോടെ പരിശീലനം പൂര്‍ത്തിയാക്കിയതായി ഫേസ്ബുക്ക് കുറിപ്പിലൂടെ മന്ത്രി അറിയിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ അഞ്ചുപേരും മന്ത്രി ഓഫീസിലെത്തി കണ്ട് നന്ദി അറിയിച്ചു.

രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ പ്രവേശനം ലഭിച്ച ഇവരുടെ ഫീസുകള്‍ക്കും സ്‌കോളര്‍ഷിപ്പിനുമായി 23 ലക്ഷം മുതല്‍ 25 ലക്ഷം വരെ പട്ടികജാതി വികസന വകുപ്പ് നല്‍കിയിരുന്നു. വരും വര്‍ഷങ്ങളില്‍ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയില്‍ പ്രവേശനം നേടുന്ന പട്ടിക വിഭാഗത്തില്‍ പെടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പഠനസഹായം നല്‍കാന്‍ ‘വിങ്സ്’ എന്ന് പേരിട്ട് ഒരു പദ്ധതി ആവിഷ്‌കരിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഒരു കാലത്ത് വിദ്യാഭ്യാസമെന്ന വാക്കുപോലും ഉച്ഛരിക്കാന്‍ അനുവാദമില്ലാതിരുന്ന ഒരു വിഭാഗത്തിന്റെ പുതിയ തലമുറയാണ് ലക്ഷ്യത്തിലേക്കുയര്‍ന്നത്. കൂടുതല്‍ പേര്‍ക്ക് ഈ സൗകര്യം ലഭിക്കാന്‍ ശ്രമിക്കുകയാണ് ആത്മാര്‍ത്ഥമായ നന്ദി. കൂടുതല്‍ ചിറകുകള്‍ വാനില്‍ പറക്കാനും കൂടുതല്‍ ചുണ്ടുകളില്‍ പുഞ്ചിരി വിരിയാനും ഈ വൈമാനികര്‍ കാരണമാകട്ടെ’, മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

അതിരില്ലാത്ത ആകാശത്തിലേക്ക് പറക്കുന്ന സന്തോഷത്തിലാണിതെഴുതുന്നത്.പട്ടിക വിഭാഗത്തിൽപ്പെട്ട 5 കുട്ടികൾ നമ്മുടെ സർക്കാരിന്റെ സഹായത്തോടെ ചിറക് വിരിക്കുന്നു. ഒരു കാലത്ത് വിദ്യാഭ്യാസമെന്ന വാക്കുപോലും ഉച്ചരിക്കാൻ അനുവാദമില്ലാതിരുന്ന ഒരു വിഭാഗത്തിന്റെ പുതു തലമുറയാണ് ഈ ലക്ഷ്യത്തിലേക്ക് പറന്നത്. അവർ അഞ്ചു പേരും ഇന്നലെ എന്റെ ഓഫീസിലെത്തി. നന്ദി പറയാൻ … അതല്ല… കൂടുതൽ കുട്ടികൾക്ക് ഈ സൗകര്യം കിട്ടാൻ ശ്രമിക്കുക…. അതാണ് ആത്മാർത്ഥമായ നന്ദി…

വയനാട് നിന്നുള്ള ശരണ്യ, കണ്ണൂരുകാരി സങ്കീർത്തന, കോഴിക്കോടുകാരൻ വിഷ്ണു പ്രസാദ്, ആലപ്പുഴ സ്വദേശി ആദിത്യൻ, തിരുവനന്തപുരം സ്വദേശി രാഹുൽ എന്നിവരാണ് ചിറകുള്ള ആ ചങ്ങാതിമാർ. തിരുവനന്തപുരം രാജീവ്ഗാന്ധി ഏവിയേഷൻ അക്കാദമിയിൽ പ്രവേശനം ലഭിച്ച ഇവരുടെ ഫീസ്, സ്കോളർഷിപ്പ് തുടങ്ങിയ ചെലവുകൾക്കായി 23 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ പട്ടികജാതി വികസന വകുപ്പ് നൽകി..

വരും വർഷങ്ങളിലും ഇവിടെ പ്രവേശനം നേടുന്ന പട്ടിക വിഭാഗത്തിൽപ്പെടുന്ന എല്ലാ വിദ്യാർത്ഥികൾക്കും പഠനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ് .’ വിങ്ങ്സ് ‘എന്നു പേരിട്ട് ഒരു പദ്ധതി തന്നെ ആവിഷ്ക്കരിച്ചു…

കൂടുതൽ ചിറകുകൾ വാനിൽ പറക്കട്ടെ… കൂടുതൽ പുഞ്ചിരി ചുണ്ടുകളിൽ വിരിയട്ടെ…
ഈ അഞ്ചു വൈമാനികർക്കും ഒരു സ്നേഹ സല്യൂട്ട്.

Exit mobile version