22ാം വയസ്സില്‍ കൊമേഴ്‌സ്യല്‍ പൈലറ്റ്: സ്വപ്‌ന സഫലമാക്കി അഭിമാനമായി സിദ്ധാര്‍ത്ഥ്

ഹരിപ്പാട്: ഇരുപത്തിരണ്ടാം വയസ്സില്‍ കൊമേഴ്‌സ്യല്‍ പൈലറ്റായി സഫലമാക്കി കേരളത്തിന്റെ അഭിമാനമായി സിദ്ധാര്‍ത്ഥ് സുരേഷ്. ചെറുപ്രായത്തിലെ കഠിന പ്രയത്‌നത്തിനൊടുവില്‍ സ്വപ്‌നം സഫലമാക്കിയാണ് മുതുകുളം കനകക്കുന്നില്‍ സ്വസ്തിയില്‍ സിദ്ധാര്‍ഥ് കൈയ്യടി നേടുന്നത്.

ഇന്ത്യയിലെ പ്രമുഖ എയര്‍ലൈനില്‍ പറക്കുവാന്‍ തയ്യാറെടുക്കുകയാണ് മുതുകുളത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് സിദ്ധാര്‍ഥ്. ചിത്രകാരനും ആറന്മുളയിലെ വാസ്തുവിദ്യാ ഗുരുകുലത്തിലെ ചീഫ് ആര്‍ട്ടിസ്റ്റുമായ സുരേഷ് മുതുകുളമാണ് സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍.

കേരളത്തിനു പുറത്തുള്ള സുരേഷിന്റെ യാത്രകളിലെല്ലാം സിദ്ധാര്‍ത്ഥിനെയും കൂട്ടിയിരുന്നു. അച്ഛനൊപ്പം വിമാനത്തില്‍ കയറുമ്പോള്‍ നേരെ കോക്പിറ്റിലേക്ക് പോകാനാണ് സിദ്ധാര്‍ത്ഥ് ശ്രമിച്ചത്. കുട്ടിക്കാലത്തെ കളിപ്പാട്ടങ്ങളില്‍ കൂടുതലും ഹെലികോപ്റ്ററുകളും ഫൈറ്റര്‍ വിമാനങ്ങളും വൈമാനിക അറിവുകള്‍ നല്‍കുന്ന പുസ്തകങ്ങളുമായിരുന്നു.

ചെങ്ങന്നൂരിലും തിരുവല്ലയിലുമായിരുന്നു സ്‌കൂള്‍ പഠനം. പ്ലസ്ടുവില്‍ കംപ്യൂട്ടര്‍ സയന്‍സ്. 2018 ല്‍ ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉരാന്‍ അക്കാദമിയിലും അമേരിക്കയിലെ സി എ ഇ ഓക്‌സ്ഫഡ് ഏവിയേഷനിലും പ്രവേശനപ്പരീക്ഷയെഴുതി. എഴുത്തുപരീക്ഷയും മറ്റും പൂര്‍ത്തിയാക്കി പ്രവേശനം നേടി. ഉപരിപഠനത്തിന് ശേഷമാണ് ഭൂരിഭാഗം ഉദ്യോഗാര്‍ഥികളും ഇതിലേക്കു വരിക. എന്നാല്‍ പ്ലസ്ടു കഴിഞ്ഞ് നേരിട്ടെത്തിയ ആ ബാച്ചിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സിദ്ധാര്‍ത്ഥായിരുന്നു.

അമേരിക്കയിലെ പരിശീലനപ്പറക്കലിന്റെ അവസാന ഘട്ടത്തിലൊന്നായ സോളോ ഫ്‌ലയിങ്ങില്‍ അരിസോണ – മെക്‌സിക്കന്‍ ആകാശത്തിലൂടെ പറന്നു. ഇരുപതാം വയസ്സില്‍ ഇന്ത്യയിലും അമേരിക്കയിലും പറക്കാനുള്ള കൊമേര്‍ഷ്യല്‍ ലൈസന്‍സ് നേടിയ സിദ്ധാര്‍ത്ഥ് തുടര്‍ന്നുള്ള സിമുലേറ്റര്‍ ട്രെയിനിങ്ങും വിജയകരമായി പൂര്‍ത്തിയാക്കി.

ജനുവരിയില്‍ ഇന്‍ഡിഗോ എയര്‍ലൈനില്‍ ജൂനിയര്‍ ഫ്‌ലയിങ് ഓഫീസറായി നിയമിതനായി. ഇതിന്റെ പരിശീലനക്കാലയളവും പൂര്‍ത്തിയാക്കി. ഇന്ത്യയില്‍ ജോലി ചെയ്യാനാണ് സിദ്ധാര്‍ത്ഥിന് ആഗ്രഹം. അമ്മ: സോനം. കൃഷ്ണവേണിയാണു സഹോദരി.

Exit mobile version