എം 80യില്‍ ടെസ്റ്റ് ക്ലിയര്‍ ചെയ്തു; ഒന്‍പത് മാസത്തിന് ശേഷം വിനോദ് കോവൂരിന് വീണ്ടും ലൈസന്‍സ് കിട്ടി

കോഴിക്കോട്: ഒന്‍പത് മാസത്തെ നിയമക്കുരുക്കിന് ശേഷം നടന്‍ വിനോദ് കോവൂരിന് ഡ്രൈവിങ്ങ് ലൈസന്‍സ് സ്വന്തമാക്കി. ചേവായൂര്‍ ടീസ്റ്റ ഗ്രൗണ്ടില്‍ ആയിരുന്നു അദ്ദേഹം ടെസ്റ്റിന് എത്തിയത്.

2019ല്‍ വിനോദ് കോവൂരിന്റെ ലൈസന്‍സ് കാലാവധി അവസാനിക്കുകയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ പിന്നാലെ തന്റെ ലൈസന്‍സ് വിനോദ് വീടിനടുത്തുള്ള ഡ്രൈവിങ്ങ് സ്‌കൂളില്‍ നല്‍കുകയായിരുന്നു. തുടര്‍ന്ന് കാലാവധി കഴിഞ്ഞ് ഒരു വര്‍ഷമായതിനാല്‍ റോഡ് ടെസ്റ്റ് ഉള്‍പ്പടെ നടത്തണം എന്ന് പറഞ്ഞ് 6300 രൂപയും വാങ്ങി.

ലൈസന്‍സ് ഉടന്‍ റെഡിയാക്കി തരാമെന്ന ഉറപ്പും ഡ്രൈവിങ്ങ് സ്‌കൂള്‍ നല്‍കിയിരുന്നു. പിന്നീട് വിനോദ് ഷൂട്ടിങ്ങ് ആവശ്യത്തിനായി കൊച്ചിയിലേക്ക് മടങ്ങി പോയി. സംഭവത്തിന് ശേഷം ഒരു ദിവസം വിനോദിന് സൈബര്‍ സെല്ലില്‍ നിന്നും ഫോണ്‍ വരുകയായിരുന്നു. നിങ്ങളുടെ ലൈസന്‍സ് വ്യാജമായി പുതുക്കിയിട്ടുണ്ടെന്നാണ് സൈബര്‍ സെല്ലില്‍ നിന്നും വിനോദിന് കിട്ടിയ വിവരം.

ലൈസന്‍സ് പുതുക്കാന്‍ നല്‍കിയതല്ലാതെ തനിക്കൊന്നും അറിയില്ലെന്ന് വിനോദ് അവരെ അറിയിച്ചു. തുടര്‍ന്നുണ്ടായ അന്വേഷണത്തിന് ഒടുവില്‍ നടന്റെ ലൈസന്‍ റദ്ദാക്കുകയും ചെയ്തു. ഒമ്പത് മാസത്തോളം അദ്ദേഹത്തിന് വാഹനം ഓടിക്കാനും സാധിക്കാതെയായി.

എന്നാല്‍, ഒമ്പത് മാസങ്ങള്‍ക്കിപ്പുറം അദ്ദേഹം വീണ്ടും ഡ്രൈവിങ്ങ് ലൈസന്‍സ് സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒമ്പത് മാസമായി താന്‍ ഒരു വാഹനവും ഡ്രൈവ് ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. ലൈസന്‍സ് കാലാവധി അവസാനിച്ചതിനാല്‍ യാതൊരു കാരണവശാലും വാഹനം ഓടിക്കരുതെന്ന് തന്റെ സഹോദരന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

അതുകൊണ്ടു തന്നെ ഷൂട്ടിങ്ങിനും മറ്റ് ആവശ്യങ്ങള്‍ക്കും ട്രെയിനിലും ബസിലും ടാക്സികളിലുമായായിരുന്നു യാത്രകള്‍. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഡ്രൈവര്‍മാരെ വിളിച്ചും വാഹനം ഒടിച്ചു. ശരിക്കും ഒരു പോരാട്ടമായിരുന്നു ഈ കഴിഞ്ഞ ഒമ്പത് മാസങ്ങള്‍ എന്നും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നെന്നുമാണ് അദ്ദേഹം പറയുന്നത്.

പിന്നീട് വിനോദ് പലതവണ വകുപ്പിനും മന്ത്രിക്കും അപേക്ഷകള്‍ നല്‍കി. ഒടുവിലാണ് ചേവായൂര്‍ ഗ്രൗണ്ടില്‍ വാഹന പരീക്ഷയ്ക്ക് എത്താന്‍ അറിയിച്ചത്. സ്വന്തം കാറിലായിരുന്നു ഫോര്‍ വീലര്‍ പരീക്ഷ നടത്തിയത്. എം80 സ്‌കൂട്ടറിലായിരുന്നു ടു വീലര്‍ പരീക്ഷ. ഇരുടെസ്റ്റുകളും പാസായി. ലൈസന്‍സ് ഉടന്‍ ലഭിക്കും എന്ന സന്തോഷത്തിലാണ് വിനോദ് കോവൂര്‍.

Exit mobile version