കല്യാണ ഹാളില്‍ മകളെ ശല്യം ചെയ്തു; ചോദ്യം ചെയ്ത പിതാവിനെ അഞ്ചംഗ സംഘം കത്തിക്ക് തുരുതുരാ കുത്തി! ദാരുണ സംഭവം നെട്ടൂരില്‍

കൊച്ചി: കല്യാണ ഹാളില്‍ മകളെ ശല്യം ചെയതത് ചോദ്യം ചെയ്ത പിതാവിനെ അഞ്ചംഗ സംഘം കുത്തി വീഴ്ത്തി. നെട്ടൂര്‍ ചക്കാലപ്പാടം റഫീക്കിന് (42) നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ റഫീക്കിനെ തൃപ്പൂണിത്തുറ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നെട്ടൂര്‍ സ്വദേശി ജിന്‍ഷാദിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് റഫീക്ക് പറഞ്ഞു. രാത്രി പത്തോടെ നെട്ടൂരിലെ ഹാളില്‍ ആയിരുന്നു സംഭവം. കല്യാണ പാര്‍ട്ടിക്ക് എത്തിയതായിരുന്നു റഫീക്കും കൂടുംബവും. ഭക്ഷണം കഴിക്കുന്ന വേളയില്‍ റഫീക്കിന്റെ മകളോടു മോശമായി പെരുമാറിയതു കണ്ടു ചോദ്യം ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.

വളഞ്ഞിട്ടു മര്‍ദ്ദിച്ച് അവശനാക്കിയതിനു ശേഷം കത്തിയെടുത്തു റഫീക്കിന് കുത്തുകയായിരുന്നു. തല, മുതുക്, നെഞ്ച്, കൈകള്‍ എന്നിവിടങ്ങളിലായി 6 കുത്തേറ്റിട്ടുണ്ട്. അന്‍പതോളം പേര്‍ ആ സമയം ഹാളില്‍ ഉണ്ടായിരുന്നെങ്കിലും ലഹരി സംഘത്തില്‍ പെട്ട യുവാക്കളോട് അടുക്കാന്‍ തന്നെ കൂട്ടത്തിന് ഭയമായിരുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ഹൈവേ ഭാഗത്തേക്കു പോയതിനു ശേഷമാണ് റഫീക്കിനെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തെ തുടര്‍ന്ന് പനങ്ങാട് പോലീസ് സ്ഥലത്തെത്തി. അന്വേഷണം നടത്തി വരികയാണ്.

Exit mobile version