അര്‍ധരാത്രിയില്‍ അയല്‍ക്കാര്‍ തമ്മില്‍ അടിപിടി; ചോദ്യം ചെയ്ത 35കാരന് കുത്തേറ്റു, നില ഗുരുതരം

അയല്‍ക്കാരായ പരശുരാമനാഥനും ശ്രീനിവാസിന്റെ ഭാര്യയും തമ്മിലുള്ള വഴക്ക് അര്‍ധരാത്രി കഴിഞ്ഞും തുടര്‍ന്നതിനാലാണ് ശ്രീനിവാസ് ഇടപെട്ടതെന്ന് ഭാര്യ നിര്‍മ്മല പറയുന്നു

ബംഗളുരു: അര്‍ധരാത്രിയില്‍ അയല്‍ക്കാരനും സ്വന്തം ഭാര്യയുടെ തമ്മിലുള്ള വഴക്ക് കൂടിയത് ചോദ്യം ചെയ്ത 35കാരന് കുത്തേറ്റു. സ്വകാര്യ കമ്പനിയില്‍ മാനേജരായ ശ്രീനിവാസിനാണ് കുത്തേറ്റത്. ബംഗളൂരു ബെലന്ദൂരുവിലാണ് സംഭവം. കുത്തേറ്റ ശ്രീനിവാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

അയല്‍ക്കാരായ പരശുരാമനാഥനും ശ്രീനിവാസിന്റെ ഭാര്യയും തമ്മിലുള്ള വഴക്ക് അര്‍ധരാത്രി കഴിഞ്ഞും തുടര്‍ന്നതിനാലാണ് ശ്രീനിവാസ് ഇടപെട്ടതെന്ന് ഭാര്യ നിര്‍മ്മല പറയുന്നു. പരശുരാമനാഥ് മുന്‍വശത്തെ മുറിയുടെ വാതില്‍ ഇടയ്ക്കിടെ ശക്തിയായി അടക്കുന്നുമുണ്ടായിരുന്നു. ഉറക്കെ സംസാരിക്കുന്നത് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അതിരാവിലെ ജോലിക്ക് പോകേണ്ടതുണ്ടെന്നും പരശുരാമനാഥനെ അറിയിച്ചതാണ് അയാളെ പ്രകോപ്പിച്ചതെന്ന് നിര്‍മ്മല പോലീസിനോട് പറഞ്ഞു.

പരശുരാമനാഥ് തന്നോട് അസഭ്യമായ രീതിയില്‍ സംസാരിക്കുന്നത് കേട്ടാണ് ശ്രീനിവാസ് വീടിനു വെളിയില്‍ വന്നത്. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ശ്രീനിവാസ് ഇയാളോട് പറഞ്ഞു. തുടര്‍ന്ന് കത്തിയുമായി വന്ന പരശുരാമനാഥ് ശ്രീനിവാസിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. അയല്‍ക്കാര്‍ ചേര്‍ന്ന് ശ്രീനിവാസിനെ ഉടനെ സമീപത്തുളള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയക്കു വിധേയനായ ശ്രീനിവാസ് ഇപ്പോഴും അത്യാഹിത വിഭാഗത്തിലാണ്. സംഭവത്തിന് ശേഷം ഒളിവിലായ പരശുരാമനാഥിനെ പോലീസ് തിരയുകയാണ്.

Exit mobile version