സന്ദീപ് ജി വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയയാൾ പിടിയിൽ; ലക്ഷ്യം മോഷണമെന്ന് പോലീസ്

പാലക്കാട്: ബിജെപി കേരള വക്താവ് സന്ദീപ് ജി വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയയാളെ പോലീസ് പിടികൂടി. പള്ളിക്കുന്ന് സ്വദേശി യൂസഫാണ് ചെത്തല്ലൂരിലെ സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയതിന് പിടിയിലായത്. ഇയാൾ റബ്ബർഷീറ്റ് മോഷ്ടിക്കാനാണ് അതിക്രമിച്ച് കയറിയതെന്നാണ് പോലീസ് പറയുന്നത്.

മോഷണത്തിന് എത്തിയ സമയത്ത് പോലീസിന്റെ പട്രോളിങ് വാഹനം കടന്നു പോകുന്നത് കണ്ടതിനാൽ മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നു. പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നു കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

നവംബർ 21ന് സന്ദീപ് വാര്യർ ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അന്ന് സന്ദീപ് വാര്യർ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകൾ ഇങ്ങനെ:

‘ഇന്ന് പുലർച്ചെ പ്രായമായ അച്ഛനും അമ്മയും താമസിക്കുന്ന ചെത്തല്ലൂരിലെ വീട്ടിൽ അതിക്രമിച്ച് കയറിയ അപരിചതന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ ലഭിച്ചു. വധഭീഷണി ഉയർന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.’

Exit mobile version