മകളുടെ ആത്മഹത്യയ്ക്ക് പിന്നാലെ നാട്ടിലേക്ക് മടങ്ങിയിട്ടും പ്രണയം തുടർന്ന് ഷീബ; പിന്മാറിയതോടെ പ്രണയപ്പക, അരുണിനെ ആസിഡ് ആക്രമണത്തിൽ പ്രതിയാക്കാനും ശ്രമം

അടിമാലി: പ്രണയത്തിൽനിന്നു പിൻമാറിയതിന്റെ പകയിൽ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമണം നടത്തിയ ഷീബയെ കോട്ടയം വനിതാ ജയിലിലേക്ക് മാറ്റി. പരിശക്കല്ല് സ്വദേശിനി ഷീബ(35) ഫേസ്ബുക്ക് വഴിയാണ് തിരുവനന്തപുരം പൂജപ്പുര അർച്ചന ഭവനിൽ അരുൺ കുമാറു(27)മായി പ്രണയത്തിലായത്.

ഇരുവരും 2 വർഷം മുൻപ് പ്രണയത്തിലായതിനു ശേഷം ഷീബ ഹോം നഴ്‌സായി തിരുവനന്തപുരത്ത് ജോലിക്ക് എത്തുകയായിരുന്നു. ഇതോടെ ബന്ധം കൂടുതൽ ദൃഢമായി. 5 മാസം മുൻപ് മകൾ ആത്മഹത്യ ചെയ്തതോടെ ഷീബ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചുപോന്നെങ്കിലും പ്രണയബന്ധം തുടർന്നു. എന്നാൽ ഈയടുത്ത് ബന്ധം അവസാനിപ്പിക്കാൻ അരുൺകുമാർ തീരുമാനിച്ചതോടെയാണ് ഷീബയ്ക്ക് വൈരാഗ്യമായത്.

തുടർന്ന് ഇരുമ്പുപാലത്തേക്കു വിളിച്ചുവരുത്തി മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിൽ അരുൺ കുമാറിനെ പ്രതിയാക്കാനാണ് ലക്ഷ്യമിട്ടതെന്ന് ഷീബ പോലീസിനോട് സമ്മതിച്ചു. മുരിക്കാശേരിയിലെ ഭർത്താവിന്റെ വീട്ടിൽ നിന്നാണ് ആസിഡ് എത്തിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.

പക്ഷെ, ആക്രമണം അരങ്ങേറിയ ഇരുമ്പുപാലം സെന്റ് ആന്റണീസ് പള്ളിയുമായി ബന്ധപ്പെട്ടു സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽനിന്ന് ഷീബയാണ് ആക്രമണം നടത്തിയതെന്ന് പോലീസിന് വ്യക്തമാവുകയായിരുന്നു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ അരുൺകുമാർ ചികിത്സയിലാണ്.

Exit mobile version