ആന്ധ്രയിൽ നിന്നും കുഞ്ഞിനെ ഇന്ന് കേരളത്തിലെത്തിക്കും; ഡിഎൻഎ ടെസ്റ്റിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കും

തിരുവനന്തപുരം: വിവാദമായ ദത്ത് പരാതിയിലെ കുഞ്ഞിനെ ആന്ധ്രയിൽ നിന്നും ഇന്നു കേരളത്തിലെത്തിലെത്തിക്കും. കഴിഞ്ഞദിവസം കേരളത്തിൽ നിന്നെത്തിയ ഉദ്യോഗസ്ഥ സംഘത്തിനു ആന്ധ്രയിലെ ദത്തെടുത്ത ദമ്പതികൾ കുഞ്ഞിനെ കൈമാറിയിരുന്നു.

ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർക്കു കൈമാറിയ കുഞ്ഞിന്റെ ഡിഎൻഎ ടെസ്റ്റ് നടപടിക്രമങ്ങൾ ഇന്ന് തന്നെ ആരംഭിക്കും. ഡിഎൻഎ പരിശോധനക്കായി ആദ്യം കുഞ്ഞിന്റെ സാംപിളാണ് ശേഖരിക്കുക. പരാതിക്കാരായ അനുപമ എസ് ചന്ദ്രൻ, അജിത്ത് കുമാർ എന്നിവരുടെ സാംപിളുകളും ശേഖരിക്കാനും നോട്ടീസ് നൽകും.

രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്ററിൽ പരിശോധന നടത്താനാണ് സിഡബ്ല്യുസി ഉത്തരവ്. ഫലം രണ്ടു ദിവസത്തിനുള്ളിൽ ലഭിക്കുമെന്നാണ് കരുതുന്നത്. അതുവരെ ജില്ലാ ചൈൽഡ് വെൽഫെയർ ഓഫീസർക്കാണ് കുഞ്ഞിന്റെ സംരക്ഷണ ചുമതല.

കുഞ്ഞിനെ നാട്ടിലെത്തിക്കാനായി ആന്ധ്രയിലേക്ക് പുറപ്പെട്ട ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വൈകിട്ടോടെയാണ് ആന്ധ്രയിലെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളുടെ വീട്ടിലെത്തിയത്.

Exit mobile version